
മുബൈ: സാമൂഹിക മാധ്യമത്തിലെ അധിക്ഷേപകരമായ പോസ്റ്റിനെചൊല്ലി മഹാരാഷ്ട്രയിലെ സാത്താറയില്‍ ഇരു വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സാത്താറ ജില്ലയിലെ കാതവ് താലൂക്കിലാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വലിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായത്.സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും ഏതാനും പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സാത്താറാ പോലീസ് അറിയിച്ചു. സംഭവത്തെതുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ മേഖലയിലെ ഇന്‍റര്‍നെറ്റ് ബന്ധം സാത്താറ ജില്ല ഭരണകൂടം വിച്ഛേദിച്ചു.
പുനെയില്‍നിന്ന് 160 കിലോമീറ്ററും സാത്താറ ജില്ല ആസ്ഥാനത്തുനിന്ന് 50 കിലോമീറ്ററും അകലെയായുള്ള പുസെസവാലി ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് പോലീസ് വിശദീകരിക്കുന്നത്, ഒരു സമുദായത്തില്‍നിന്നുള്ള കുറച്ചു യുവാക്കള്‍ സാമൂഹിക മാധ്യമങ്ങളിട്ട പോസ്റ്റാണ് ഞായറാഴ്ച രാത്രി 9.30ഓടെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷത്തിനിടെ നിരവധി വീടുകളാണ് അഗ്നികിരയാക്കിയത്. വാഹനങ്ങളും മറ്റു വസ്തുക്കളും അടിച്ചുതകര്‍ക്കുകയും ചെയ്തു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
ഗ്രാമത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ പോലീസിനെ വിന്യസിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിനായി സാത്താറ ജില്ല ഭരണകൂടം അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പ്രത്യേക അറിയിപ്പും പുറത്തിറക്കി. അഭ്യൂഹങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും മതസ്പര്‍ദയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടരുതെന്നും സാത്താറ ജില്ല കലക്ടര്‍ ജിതേന്ദ്ര ദുഡിയും പോലീസ് സൂപ്രണ്ട് സമീര്‍ ഷെയ്ക്കും പുറത്തിറക്കിയ സംയുക്ത കുറിപ്പില്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
More stories...നൂഹ് സംഘർഷം: മഹാപഞ്ചായത്തിലെ വിദ്വേഷ പ്രസംഗം അംഗീകരിക്കില്ലെന്ന് കേന്ദ്രം, വിമർശിച്ച് സുപ്രീംകോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam