
ചെന്നൈ: വോട്ടർമാർക്ക് നന്ദി പറയാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയിൽ എത്തും. വൈകീട്ട് നാലിന് തിരുച്ചിറപ്പള്ളി. സെന്‍റ് ജോസഫ്സ് കോളേജിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും. QR കോഡ് പതിപ്പിച്ച ടിക്കറ്റ് ഉള്ള 5000 പേർക്കാണ് പ്രവേശനം. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ജയിച്ച വിജയ്, വോട്ടർമാർക്ക് നന്ദി പോലും പറയാതെ മണ്ഡലം ഒഴിഞ്ഞതായി വിമർശനം ഉയർന്നിരുന്നു. ഡിഎംകെ -അണ്ണാഡിഎംകെ സർക്കാർ ശ്രമങ്ങൾക്കെതിരെ വിജയ് കടന്നാക്രമണം നടത്തിയേക്കും. തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ ടിവികെ സ്ഥാനാർഥിയെ സംബന്ധിച്ച സൂചനകൾ വിജയ് നൽകുമോ എന്നതിലും ആകാംക്ഷ ഉണ്ട്. 20നാണ് വിജയ് അവസാനം ട്രിച്ചിയിൽ എത്തിയത്.
കന്നിയങ്കത്തിൽ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച സാഹചര്യത്തിൽ തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നിന്ന് വിജയ് രാജിവെച്ചു. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് വിജയ് ജയിച്ചത്. ട്രിച്ചി സീറ്റിൽ നടി തൃഷ കൃഷ്ണ മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല. വിജയ്‌യുമായി ചേർത്ത് തൃഷയുടെ പേര് രാഷ്ട്രീയ ചർച്ചകളിൽ സജീവമായി ഉയർന്നു വരുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല.
ട്രിച്ചിയിലും പേരമ്പൂരിലും വിജയ് സ്ഥാനാര്‍ഥിയായത് തന്നെ കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലിലാണ്. ജയിക്കാന്‍ വലിയ ശ്രമം നടത്തേണ്ടി വരുമെന്ന് ഉറപ്പിച്ച രണ്ട് സീറ്റുകളായിരുന്നു ഇത്. തിരുച്ചിറപ്പള്ളി ജില്ലയിലാണ് ട്രിച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലം. നഗരപ്രദേശങ്ങള്‍ കൂടുതലുള്ള ന്യൂനപക്ഷ ജനസംഖ്യ നിര്‍ണയകമായ മണ്ഡലം. വെള്ളാളർ സമുദായത്തിൽ നിന്നുള്ള ക്രിസ്ത്യൻ വോട്ടാണ് മണ്ഡലത്തിലുള്ളത്. ന്യൂനപക്ഷ വോട്ട് അനുകൂലമാകുമെന്നായിരുന്നു ആദ്യം മുതലേ ഇവിടെ ടിവികെ പ്രതീക്ഷ. ആ വിശ്വാസം രക്ഷിച്ചു എന്ന് മാത്രമല്ല 2700ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയ് വിജയിച്ചു. ഈ സീറ്റിലാകും തൃഷ കൃഷ്ണ മത്സരിക്കുകയെന്നാണ് അഭ്യൂഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam