
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയെപ്പോലും ഞെട്ടിച്ചുകൊണ്ട് വൻ കുതിപ്പുമായി കോക്രോച്ച് ജനത പാർട്ടി എന്ന കൂട്ടായ്മ. നിലവിലെ കണക്കുകൾ പ്രകാരം ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിന് 8.7 മില്യൺ ഫോളോവേഴ്‌സ് ഉള്ളപ്പോൾ സിജെപിക്ക് 10.2 മില്യൺ ഫോളോവേഴ്‌സുണ്ട്. വെറും നാല് ദിവസം കൊണ്ടാണ് ഈ നേട്ടം. അതേസമയം, കോൺഗ്രസിന് 13.2 മില്യണും ആം ആദ്മി പാർട്ടിക്ക് 1.9 മില്യണും ഫോളോവേഴ്‌സാണുള്ളത്. വെറും 54 പോസ്റ്റുകൾ മാത്രമാണ് ഈ പേജിൽ ഉള്ളത്.
അഭിജീത് ദിപ്കെ എന്ന 30-കാരനാണ് കോക്രോച്ച് ജനത പാർട്ടിയുടെ സ്ഥാപകനും പ്രസിഡന്റും. പൂനെയിൽ നിന്ന് ജേണലിസം പഠിച്ച ഇയാൾ നിലവിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ്. മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സന്നദ്ധ പ്രവർത്തകനായിരുന്നു. മേയ് 15-ന് ഒരു കോടതി വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, തൊഴിൽരഹിതരായ യുവാക്കൾ മാധ്യമപ്രവർത്തകരും ആർടിഐ പ്രവർത്തകരുമായി മാറി എല്ലാവരെയും ആക്രമിക്കുകയാണെന്നും യുവാക്കളെ കീടങ്ങളോടും കോക്രോച്ചുകളോടും ഉപമിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു, പിന്നീട് തന്റെ വാക്കുകൾ അനവസരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു). ഇതിനെതിരെയുള്ള യുവാക്കളുടെ പ്രതിഷേധമായാണ് മേയ് 16-ന് അഭിജീത് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്.
"മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം" എന്ന ടാഗ്‌ലൈനോടെ പ്രവർത്തിക്കുന്ന ഇവരുടെ മാനിഫെസ്റ്റോയിൽ പ്രധാനമായും അഞ്ച് ആവശ്യങ്ങളാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ശേഷം പാർട്ടി മാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ നിരോധനം. കാബിനറ്റ് പദവികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം, റിട്ടയർ ചെയ്ത ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷം രാജ്യസഭാ പദവികൾ നൽകുന്നത് തടയുക, സിബിഎസ്ഇ റീചെക്കിംഗ് ഫീസ് ഒഴിവാക്കുക, നീറ്റ് പരീക്ഷാ വിവാദത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുക, അർഹമായ വോട്ടുകൾ ഇല്ലാതാക്കിയാൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ യുഎപിഎ പ്രകാരം നടപടിയെടുക്കുക. അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും സോഷ്യൽ മീഡിയയിൽ ഈ കൂട്ടായ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിളിൽ ഇതിനോടകം തന്നെ ഈ പാർട്ടിയിൽ എങ്ങനെ ചേരാം എന്നതിനെക്കുറിച്ച് വൻ തിരച്ചിലാണ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam