പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്നുള്ള വിജയ്‌യുടെ വിജയത്തെ ചോദ്യം ചെയ്ത്താണ് ഹർജി. കായിക മന്ത്രി ആദവ് അർജുനയുടെ വില്ലിവാക്കം മണ്ഡലത്തിൽ നിന്നുള്ള വിജയത്തെ ചോദ്യം ചെയ്ത ഹർജിയും കോടതി ഫയലിൽ സ്വീകരിച്ചു. മുന്നാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ് ഹർജികൾ മദ്രാസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്നുള്ള വിജയ്‌യുടെ വിജയത്തെ ചോദ്യം ചെയ്ത്താണ് ഹർജി. കായിക മന്ത്രി ആദവ് അർജുനയുടെ വില്ലിവാക്കം മണ്ഡലത്തിൽ നിന്നുള്ള വിജയത്തെ ചോദ്യം ചെയ്ത ഹർജിയും കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്ക് മുന്നാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
മുഖ്യമന്ത്രി വിജയിക്കെതിരെ ആകെ നാല് ഹർജികളാണ് കോടതിയുടെ മുൻപിലെത്തിയിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം പെരമ്പൂർ മണ്ഡലത്തിലെ വിജയത്തെ ചോദ്യം ചെയ്ത് ഡി.എം.കെ സ്ഥാനാർത്ഥി ആർ.ഡി. ശേഖർ അടക്കമുള്ളവർ സമർപ്പിച്ചതാണ്. ഒരെണ്ണം ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയത്തിനെതിരെയുള്ളതുമാണ്. കായിക മന്ത്രി ആദവ് അർജുനയുടെ വില്ലിവാക്കത്തെ വിജയത്തിനെതിരെ രണ്ട് ഹർജികളാണ് കോടതി ഫയലിൽ സ്വീകരിച്ചിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമപ്രകാരം ഇത്തരം തിരഞ്ഞെടുപ്പ് ഹർജികളിലെ നടപടികൾ ആറുമാസത്തിനകം പൂർത്തിയാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് വി. ലക്ഷ്മീനാരായണൻ വ്യക്തമാക്കി. ഔദ്യോഗികമായി കോടതി വഴി അയക്കുന്ന നോട്ടീസിന് പുറമെ, ഹർജിക്കാർക്ക് സ്വന്തം നിലയിൽ എതിർകക്ഷികൾക്ക് സ്വകാര്യ നോട്ടീസ് അയക്കാനും കോടതി അനുമതി നൽകി.


