
ദില്ലി: കോക്രോച്ച് ജനതാ പാർട്ടിയെ ചൊല്ലിയുളള വിവാദം തുടരുന്നതിനിടെ എക്സ് അക്കൗണ്ട് വിലക്കിയതിൽ മൗനം തുടർന്ന് കേന്ദ്ര സർക്കാർ. അക്കൗണ്ടിലൂടെ യുവാക്കളെ സംഘടിപ്പിക്കാൻ നീക്കം നടന്നോയെന്ന് നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി കടന്നു. ശശി തരൂർ സിജെപിയെ അനുകൂലിച്ചെങ്കിലും സാഹചര്യം നിരീക്ഷിച്ച ശേഷം പ്രതികരണം മതിയെന്ന നിലപാടിലാണ് കോൺഗ്രസ്.
അതേസമയം കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച ശശി തരൂരിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. കോൺഗ്രസിന് ഒരു പ്രസക്തിയുമില്ലാതായോ എന്ന് ജയശങ്കർ ചോദിച്ചു. സർക്കാരിനോട് വിയോജിപ്പുള്ളവരും കോൺഗ്രസ് കൊള്ളില്ലെന്ന് മനസ്സിലാക്കുകയാണോയെന്നാണ് ജയശങ്കർ ചോദിച്ചു. വിയോജിപ്പിനുള്ള വേദികൾ വിലക്കരുതെന്നാണ് ശശി തരൂർ ആവശ്യപ്പെട്ടത്.
അതിനിടെ കോക്രോച്ച് ജനതാ പാർട്ടിയെ രാഷ്ട്രീയ മുന്നണിയാക്കുന്നത് ആലോചിക്കുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. തന്റെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അഭിജിത് പ്രതികരിച്ചു. സിജെപിയുടെ പേരിൽ മനുഷ്യ ചങ്ങലയ്ക്ക് നാളെ ആഹ്വാനം ഉയർന്നതോടെ കർണാടക പൊലീസ് ജാഗ്രതയിലാണ്. ഡിജിറ്റൽ ഇടത്തിൽ യുവാക്കളുടെ ആവേശമായി കത്തിക്കയറുകയാണ് കോക്രോച്ച് ജനതാ പാർട്ടി. പ്രചാരണത്തിലും പുതുവഴിയിലാണ് സിജെപി. ഇൻസ്റ്റ റീൽസിലും സ്റ്റോറിയിലും സ്റ്റാറ്റസായും നിറയുന്നത് ഈ പാറ്റാ സംഘം ഇറക്കുന്ന എഐ വിഡീയോകളാണ്.
പറയാനുള്ളതെല്ലാം വ്യക്തമായി എഐ സഹായത്തോടെ ലളിതമായി പറഞ്ഞുതരികയാണ് റീലുകൾ. കോട്ടിട്ട പാറ്റയുടെ പ്രസംഗ ചിത്രം പോലും പറഞ്ഞുവയ്ക്കുന്നത് തൊഴിൽ തേടി അലയുന്ന ഈ രാജ്യത്തെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവാക്കളുടെ നോവാണ്. അഴിമതിയില്ലാത്ത വർഗീയതയില്ലാത്ത രാജ്യം, അതിവേഗ നീതി ലഭിക്കുന്ന രാജ്യം, തൊഴിലില്ലായ്മ മുക്ത രാജ്യം, സ്ത്രീകൾക്ക് 50 ശതമാനം സംവരണം, ഇന്റർനെറ്റ് ഓരോ പൗരന്‍റെയും അവകാശം ഇങ്ങനെ രാജ്യത്തെ യുവത സ്വപ്നം കാണുന്നൊരു ഇന്ത്യയാണ് പാറ്റ ജനതാ പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. ഒരു അക്കൗണ്ട് പൂട്ടിച്ചാൽ നിരവധി സിജെപി പേജുകൾ ഉണ്ടായി വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam