
ദില്ലി : ജാർഖണ്ടിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. ഖനി ലൈസൻസ് കേസില്‍ കുടുങ്ങിയ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വസതിയിൽ നടന്ന നിർണായക യോഗത്തിന് ശേഷം കോൺഗ്രസ്, ജെഎംഎം എംഎൽഎമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. സോറന്റെ വസതിയിൽ നിന്നും രണ്ട് ബസുകളിലായാണ് എംഎൽഎമാരെ മാറ്റിയത്. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.ബിജെപിയുടെ ഓപ്പറേഷൻ താമരയെ ഭയന്നാണ് എംഎൽഎമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ധാർമികത മുന്‍ നിര്‍ത്തി സർക്കാര്‍ പിരിച്ച് വിട്ട് വീണ്ടും തെരഞ്ഞെടുപ്പിന് നേരിടണമെന്ന് ആവശ്യം ശക്തമാക്കുകയാണ് ബിജെപി.
ഖനി ലൈസൻസ് കേസില്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് അയോഗ്യനായി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് നീക്കം. ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കമെന്ന ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് ദിവസം മുന്‍പാണ് ഗവർണർക്ക് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗവർണർ രമേഷ് ഭായിസ് ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് വിവരം. അതിന് ശേഷം നടപടിയെടുക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ച്അയക്കും. എന്നാല്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചന. നിയമസഭാഗത്വം റദ്ദാക്കുന്നതിനെതിരെ കോടതിയെ സമീപിക്കാൻ ജെഎംഎമ്മില്‍ ആലോചനയുണ്ട്.
അയോഗ്യനാക്കപ്പെടുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്നതാണ് പ്രതിസന്ധി. ഇതോടൊപ്പം മന്ത്രിസഭയും പിരിച്ച് വിടേണ്ടി വരും. എന്നാല്‍ മത്സരിക്കാന്‍ വിലക്കില്ലെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയായ ശേഷം വിശ്വാസ വോട്ടെടുപ്പില് വിജയിച്ച് ആറ് മാസത്തിനുളളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന മാർഗവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. എംഎല്‍എ ആയ ബാരായിത്തില്‍ നിന്ന് തന്നെ വീണ്ടും മത്സരിച്ച് ജയിച്ചാല്‍ അഴിമതി ആരോപണത്തെ ജനം തളളിയെന്ന വാദത്തിന് ബലമാകുമെന്നാണ് സോറന്‍റെയും പാര്‍ട്ടിയുടെയും കണക്ക് കൂട്ടല്‍. ഗവർണർ ഇന്ന് തീരുമാനം പ്രഖ്യാപിക്കാനിരിക്കെ യുപിഎ എംഎൽഎമാരുടെ യോഗം ഇന്നും ചേരും.
ഹേമന്ത് സോറനെ ഇന്ന് അയോഗ്യനായി പ്രഖ്യാപിച്ചേക്കും; ബിജെപിയുടെ മനസിലെന്ത്? ഉറ്റുനോക്കി രാജ്യം
വിശ്വാസ വോട്ടെടുപ്പ് വരെ എല്ലാവരെയും ഒന്നിച്ച് നിര്‍ത്തുകയെന്ന ഉദ്ദേശത്തിലാണ് യോഗം തുടര്‍ച്ചയായി ചേരുന്നത്. വിശ്വാസ വോട്ടെടുപ്പിലേക്ക് പോവുകയാണെങ്കില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമരയുണ്ടാകുമെന്ന ആശങ്കയുള്ളതിനാല്‍ ജെഎംഎം കോണ്‍ഗ്രസ് എംഎല്‍എമാരെ ഛത്തീസ്ഗഡ്, ബിഹാർ. ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റിയേക്കും. ഇതിനിടെ ബംഗാളില്‍ വച്ച് പണവുമായി പിടിയിലായ കോണ്‍ഗ്രസ് എംഎല്‍എമാർക്കെതിരെ പാർട്ടി നടപടി തുടങ്ങി. ഇവർക്കെതിരെ സ്പീപക്കറുടെ ട്രൈബ്യൂണലില്‍ നിയമസഭ കക്ഷി നേതാവ് ആലംഗീര്‍ ആലം പരാതി നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam