ഖനി അഴിമതി കേസില്‍ ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് നല്‍കി

ജാ‍ർഖണ്ഡ്: ജാർഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് വൻ തിരിച്ചടി. ഖനി അഴിമതി കേസില്‍ ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് നല്‍കി. നിയമസഭാംഗത്വം റദ്ദാകുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും

മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറൻ സ്വന്തം നിലയ്ക്ക് ഖനി അനുമതി നേടിയെടുത്തുവെന്നതാണ് ബിജെപിയുടെ പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനമാണ് നടന്നതെന്നും അതിനാല്‍ ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഗവർണർ രമേഷ് ഭായിസ് അഭിപ്രായം തേടിയതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കിയത്. നിയമസഭാഗത്വം റദ്ദാകുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും. സാഹചര്യം മുതലെടുത്ത് ഭരണപക്ഷ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാൻ ബിജെപിക്കായാല്‍ ജാർഖണ്ഡില്‍ ഭരണം മാറി മറയും. ജാർഖണ്ഡില്‍ ഓപ്പറേഷന്‍ താമരയ്ക്കായി ബിജെപി ശ്രമിക്കുന്നുവെന്നുവെന്ന് ജെഎംഎമ്മും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. 

നിലവില്‍ 81 അംഗ നിയമസഭയില്‍ 51 എംഎല്‍എമാരാണ് സർക്കാര്‍ രൂപികരിച്ച ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. പ്രതിപക്ഷത്തുള്ള എൻഡിഎക്ക് 30 എംഎല്‍എമാരുണ്ട്. ബിഹാറില്‍, എൻഡിഎ സഖ്യസർക്കാരില്‍ നിന്ന് ജെഡിയു വിട്ടത് ബിജെപിക്ക് ക്ഷീണമായിരുന്നു. ഇത് മറികടക്കാൻ ജാർഖണ്ഡിലെ ഭരണം പിടിക്കാനാണ് ബിജിപി ശ്രമം. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തില്‍ നിലപാടെടുക്കാനിരിക്കെ ജാർഖണ്ഡ് ഗവർണർ രമേഷ് ഭായിസ് കഴിഞ്ഞ ദിവസം ദില്ലി സന്ദ‌ർശിച്ചിരുന്നു. കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഗവർണറുടെ തീരുമാനം ഉടനുണ്ടാകും.

ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ജെഎംഎം രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി കമ്മീഷൻ ആയോ എന്ന് ജെഎംഎം ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മുദ്രവച്ച കവറിലെ വിവരങ്ങൾ എങ്ങനെ ബിജെപി നേതാക്കളും മാധ്യമങ്ങളും അറിഞ്ഞു. ഭരണഘടന സ്ഥാപനങ്ങൾ സ്വയം വിൽക്കാൻ തീരുമാനിച്ചോ എന്നു ചോദ്യവും ജെഎംഎം മുന്നോട്ടു വച്ചിട്ടുണ്ട്.