
റായ്പൂർ: ഛത്തീസ്ഗഡില്‍ ടി എസ് സിങ്ദോയെ ഉപമുഖ്യമന്ത്രിയാക്കി കോൺഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കേയാണ് ഹൈക്കമാന്‍ഡിന്‍റെ അനുനയനീക്കം. മുഖ്യമന്ത്രി പദം പങ്കിടാമെന്ന വ്യവസ്ഥ പാലിക്കാത്തതിനാല്‍ സിങ്ദോയ്ക്ക് അതൃപ്തിയുള്ള സാഹചര്യത്തിലാണ് ഇത്. രണ്ടരവര്‍ഷം കഴിഞ്ഞും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാതിരുന്ന ഭൂപേഷ് ബാഗലിനെതിരെ സിങ്ദോ വിമത നീക്കം ശക്തമാക്കിയിരുന്നു. നിലവില്‍ ഛത്തീസ്ഗഡിലെ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രാജസ്ഥാനിലും കോണ്‍ഗ്രസ് നേതൃത്വം അനുനയ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗെലോട്ട്-പൈലറ്റ് തര്‍ക്കം തീര്‍ക്കാന്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. തിങ്കളാഴ്ച രാഹുലും ഖര്‍ഗെയും നേതാക്കളുമായി ചര്‍ച്ച നടത്തും.
അതേ സമയം, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ച് നിൽക്കാൻ പാറ്റ്നയില്‍ നടന്ന യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പാർട്ടികൾ ഒന്നിച്ച് പോരാടും. പ്രതിപക്ഷ മുഖമായി ഒരു പാർട്ടിയേയും ഉയർത്തിക്കാട്ടില്ല.
വളരെ പ്രതീക്ഷയുണ്ടാക്കുന്ന ചർച്ചകളാണ് നടന്നതെന്നും പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ജൂലൈയിൽ ഷിംലയിൽ ചേരുമെന്നും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ അറിയിച്ചു. പൊതു മിനിമം പരിപാടി, മണ്ഡലങ്ങളിലെ പൊതു സ്ഥാനാർത്ഥി തുടങ്ങിയ വിഷയങ്ങളിൽ ഷിംല യോഗത്തിലാകും ഐക്യത്തിലെത്തുക. നിതീഷ് കുമാറിന്റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്നത്.
യോഗത്തിൽ കോൺഗ്രസിന് പ്രതിപക്ഷ നിരയിൽ പ്രാമുഖ്യം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ നിതിഷ് കുമാറിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമാണ് സംസാരിച്ചത്. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമെന്നും അഭിപ്രായ വ്യത്യാസം മറന്ന് പ്രതിപക്ഷം ഒരുമിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടാണ്. ബിജെപിയുടെ ഏകാദിപത്യത്തിനെതിരെ ഒന്നിച്ച് പോരാടും. തങ്ങൾ പ്രതിപക്ഷമല്ല, പൌരന്മാരും ദേശസ്നേഹികളുമാണെന്നും വാർത്താ സമ്മേളനത്തിൽ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി പറഞ്ഞു.
തെലങ്കാനയിൽ വൻ കരുനീക്കവുമായി കോൺഗ്രസ്; ബിആർഎസിലെ 35 നേതാക്കൾ പാർട്ടിയിലേക്ക്
നടക്കുന്നത് ഫോട്ടോ സെഷൻ മാത്രം; പ്രതിപക്ഷ സഖ്യയോഗത്തെ പരിഹസിച്ച് അമിത് ഷാ