
ദില്ലി: കോൺഗ്രസിന്റെ ദേശീയ ആസ്ഥാനം ഒഴിയാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. അക്ബർ റോഡിലെ 24-ാം നമ്പർ ഓഫീസ് ഒഴിയാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. 48 വർഷമായി കോൺഗ്രസിന്റെ ആസ്ഥാനമായിരുന്നു അക്ബർ റോഡ് ബംഗ്ലാവ്. കഴിഞ്ഞ വർഷം, കോൺഗ്രസ് കോട്‌ല മാർഗിൽ പുതിയ ആസ്ഥാനമായ ഇന്ദിരാ ഭവൻ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും അക്ബർ റോഡ് ഓഫിസ് ഒഴിഞ്ഞിട്ടില്ല. റെയ്‌സിന റോഡിലെ 5-ാം നമ്പർ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിയാൻ കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിയമപരമായ മാർഗങ്ങൾ കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വർഷം സോണിയ ഗാന്ധി പുതിയ കോൺഗ്രസ് ആസ്ഥാനം ഉദ്ഘാടനം ചെയ്ത വേളയിൽ അക്ബർ റോഡ് ഓഫീസുമായുള്ള വൈകാരിക ബന്ധം ശക്തമായി തുടരുമെന്ന് നിരവധി പാർട്ടി മുതിർന്ന നേതാക്കൾ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരിക്കൽ വൈസ്രോയി ലോർഡ് ലിൻലിത്ഗോയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർ റെജിനാൾഡ് മാക്സ്വെല്ലിനെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. 1960 കളുടെ തുടക്കത്തിൽ, ഇന്ത്യയിലെ മ്യാൻമർ അംബാസഡർ ഡോ ഖിൻ കിയുടെ വസതിയായിരുന്നു ബംഗ്ലാവ്. ഡോ ഖിൻ കിയുടെ മകളും പിന്നീട് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതുമായ ഓങ് സാൻ സൂ കി വർഷങ്ങളോളം ആ വീട്ടിൽ ചെലവഴിച്ചു.
1977 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തെത്തുടർന്ന് പാർട്ടി പിളർന്നു. അന്ന് ഇന്ദിരാ കോൺഗ്രസിന് രാജ്യസഭാ എംപി ജി വെങ്കടസ്വാമി തന്റെ അക്ബർ റോഡ് ബംഗ്ലാവ് ഒഴിഞ്ഞുകൊടുത്തു. പിന്നീട് കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് ഈ ബംഗ്ലാവ് സാക്ഷ്യം വഹിച്ചു. രാജീവ് ഗാന്ധി, പി വി നരസിംഹ റാവു, ഡോ. മൻമോഹൻ സിംഗ് എന്നിവരുടെ പ്രധാനമന്ത്രി പദത്തിലൂടെ ബംഗ്ലാവ് കോൺഗ്രസിന്റെ ആസ്ഥാനമായി തുടർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam