
ബെംഗളൂരു: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെഎന്‍ രാജണ്ണയ്ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ്. രാജണ്ണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയാണ് മന്ത്രി രാജണ്ണ. എന്നാല്‍ ഇദ്ദേഹത്തിന് മുഖ്യമന്ത്രിയെ കാണാൻ ഇതുവരെ സമയം നൽകിയില്ല. ആഭ്യന്തര മന്ത്രി പരമേശ്വരയുമായി അടക്കം രാജണ്ണ ചര്‍ച്ച നടത്തിയിട്ടുണ്ട്. രാജി വേണമെന്ന ഉറച്ച നിലപാടിൽ നില്‍ക്കുകയാണ് ഡി കെ ശിവകുമാർ.
വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന നിർണായക രാഷ്ട്രീയ ആരോപണം ഉയർത്തുന്നതിനിടെ കർണാടക കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ് സഹകരണവകുപ്പ് മന്ത്രി കെഎൻ രാജണ്ണ ചെയ്തത്. കോൺഗ്രസ് നിലപാട് തള്ളി കർണാടക മന്ത്രി രംഗത്തെത്തുകയായിരുന്നു. കോൺഗ്രസ് സർക്കാരിൻ്റെ കാലത്താണ് വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി കെഎൻ രാജണ്ണ പറഞ്ഞു. അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ല. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതോടെ കർണാടകയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് തിരിതെളിയിച്ചിരിക്കുന്നത്.
വോട്ടർ പട്ടികയെ സംബന്ധിച്ച് പരാതി അറിയിക്കേണ്ട സമയത്ത് അറിയിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. ഇതോടെ മന്ത്രി രാജണ്ണയെ രൂക്ഷമായി വിമർശിച്ച് ഡികെ ശിവകുമാർ രംഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ഇതിൽ ഹൈക്കമാൻഡ് നടപടിയെടുക്കുമെന്നും ഡികെ ശിവകുമാർ പ്രതികരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam