
ദില്ലി: പഹൽഗാമിലെ വീഴ്ച എങ്ങനെയെന്നതിൽ സർക്കാർ മൗനം പാലിക്കുന്നുവെന്ന് ലോക്സഭയിൽ പ്രിയങ്ക ഗാന്ധി എംപി. കശ്മീരിൽ സമാധാന അന്തരീക്ഷമാണെന്ന പ്രചാരണം നടത്തിയത് സർക്കാരാണ്. 1500ലധികം ടൂറിസ്റ്റുകൾ ബൈസരൺവാലിയിൽ എത്തിയിരുന്നു. 26 പേരെ കൊലപ്പെടുത്തി ഭീകരർ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അമിത് ഷാ ലോക്സഭയിൽ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രയിങ്കഗാന്ധിയുടെ പ്രസംഗം.
വിനോദസഞ്ചാരികളെ ദൈവത്തിൻറെ കൈയ്യിൽ വിട്ടു കൊടുത്തു. ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. ടിആർഎഫ് 25 ആക്രമണങ്ങൾ കശ്മീരിൽ നടത്തി. എന്തു കൊണ്ട് ഈ സംഘടനയെ 2023ൽ മാത്രം ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പഹൽഗാം രഹസ്യാന്വേഷണ ഏജൻസികളുടേത് വൻ വീഴ്ചയാണ്. ആഭ്യന്തരമന്ത്രി രാജി വയ്ക്കുന്നത് പോട്ടെ, ഉത്തരവാദിത്തം ഏറ്റെടുക്കുകയെങ്കിലും ചെയ്തോ. ചരിത്രം അല്ല വർത്തമാന കാലത്തെക്കുറിച്ച് ആണ് സംസാരിക്കുന്നത്. ദില്ലി കലാപത്തിനും മണിപ്പൂർ കലാപത്തിനു ശേഷവും എങ്ങനെ അമിത് ഷാ ആ സ്ഥാനത്ത് ഇരിക്കുന്നു. എല്ലാത്തിനും ക്രെഡിറ്റ് എടുത്താൽ മാത്രം പോര ഉത്തരവാദിത്തവും ഏറ്റെടുക്കണം. തൻറെ അമ്മയുടെ കണ്ണുനീർ വീണത് തൻറെ അച്ഛനെ ഭീകരവാദികൾ വധിച്ചപ്പോഴാണ്. പഹൽഗാമിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന തനിക്ക് അറിയാം. ഡൊണൾഡ് ട്രംപ് എന്തിന് വെടിനിറുത്തൽ പ്രഖ്യാപിച്ചുവെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam