
തിരുവനന്തപുരം: വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കുംമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. വടക്കേന്ത്യയില്‍ രാഹുല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും താരിഖ് വ്യക്തമാക്കി. ആലപ്പുഴയിലേക്ക് കെ സി വേണുഗോപാലില്ലെന്നും മത്സരിക്കണോ വേണ്ടയോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് തീരുമാനിക്കാമെന്നും താരിഖ് അന്‍വര്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'രാഹുൽ ഗാന്ധി തീര്‍ച്ചയായും വയനാട്ടില്‍ നിന്ന് മത്സരിക്കും. മാറ്റം വരേണ്ട സാഹചര്യമില്ല. അദ്ദേഹത്തിന് വലിയ വാത്സല്യവും സ്നേഹവുമാണ് കിട്ടുന്നത്.' പിന്നെ എന്തിന് മാറണXമെന്നും താരിഖ് അൻവർ ചോദിച്ചു. രാഹുല്‍ ഗാന്ധി ഇക്കുറിയും വയനാട്ടിലേക്ക് തന്നെയോ? അതോ തമിഴ് നാട്ടിലേക്കോ? കര്‍ണ്ണാടകയും ഉന്നമിടുന്നോ? അഭ്യൂഹങ്ങള്‍ പലത് പ്രചരിക്കുമ്പോഴാണ് താരിഖ് അന്‍വര്‍ വ്യക്തത വരുത്തുന്നത്.
'വയനാട്ടില്‍ നിന്ന് മാറേണ്ടേ ഒരു സാഹചര്യവും നിലവിലില്ല. രാഹുലിനെ വയനാടും വയനാടിനെ രാഹുലും നെഞ്ചിലേറ്റിക്കഴിഞ്ഞു. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. എനിക്ക് തോന്നുന്നില്ല. പക്ഷേ അദ്ദേഹത്തിന് തീരുമാനിക്കാം. അദ്ദേഹം പാര്‍ട്ടി നേതാവാണ്. വടക്കേന്ത്യയില്‍ മത്സരിക്കാനും അദ്ദേഹത്തിന് കഴിയും. എന്നാല്‍ ഇപ്പോള്‍ വയനാട് സുരക്ഷിതമാണ്.'
സംഘടനാ ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളേയും താരിഖ് തള്ളുന്നു. ലോക് സഭ തെരഞ്ഞെടുപ്പില്‍ കെ സി മത്സരിക്കില്ല. തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ദൗത്യമെന്നും താരിഖ് അന്‍വര്‍ വിശദീകരിക്കുന്നു. പാര്‍ട്ടിയുടെ താല്‍പര്യം അദ്ദേഹം മത്സരിക്കേണ്ടെന്നാണ്. തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണ്ണായകമാണ്.
അതേ സമയം രാഹുല്‍ വയനാട്ടില്‍ വീണ്ടും മത്സരിച്ചാല്‍ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യ നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സിപിഎമ്മും സിപിഐയും മുന്നറിയിപ്പ് നല്‍കിയിരുന്നു. സിപിഐയേക്കാള്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ പരിക്കുണ്ടാക്കുക സിപിഎമ്മിനായിരിക്കും. കഴിഞ്ഞ തവണത്തെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം കേരളം യുഡിഎഫ് തൂത്തുവാരിയതിലെ പ്രധാന ഘടകമായിരുന്നു.
രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത് പി വി അന്‍വര്‍, വിവാദം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam