
ദില്ലി: ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്. വാർത്താ ഏജൻസിയായ എഎൻഐയോടാണ് പ്രതികരണം. ഇക്കഴിഞ്ഞ ദിവസം സൽമാൻ ഖുർഷിദ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇറാനിൽനിന്ന് ക്ഷണം ലഭിച്ചിരുന്നു. സൽമാൻ ഖുർഷിദിന് പുറമേ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, രാജ്യസഭ എംപിയായ പവൻ ഖേര എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഇറാൻ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ മോദി ചടങ്ങിൽ പങ്കെടുക്കില്ല, പകരം, ഇന്ത്യയെ പ്രതിനിധീകരിച്ചു ബിഹാർ ഗവർണർ ലഫ്. ജനറൽ സയ്യിദ് അറ്റാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയുമാണ് ഇറാനിലേക്ക് പോകുക. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
അതേസമയം അഞ്ചുദിവസം നീളുന്ന ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ജൂലൈ നാലിന് ഇറാനിൽ തുടക്കമാകും. ജൂലൈ ഏഴിന് തലസ്ഥാനമായ ടെഹ്രാൻ്റെ തെക്ക് സ്ഥിതിചെയ്യുന്ന പുണ്യനഗരമായ ക്വാമിൽ ചടങ്ങുകൾ തുടരും. ജൂലൈ ഒൻപതിന് വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരമായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിലാണ് ഖബറടക്കം നടക്കുക. ഖമനെയിയുടെ ജന്മനാട് കൂടിയാണ് മഷ്ഹദ്.
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഇതോടെ അലി ഖമനെയിയുടെ പിൻഗാമിയായി മകൻ മൊജ്തബ ഖമനേയി പരമോന്നത നേതൃപദവിയിലേക്ക് എത്തി. യുദ്ധസാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും കാരണമാണ് ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ വൈകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam