
ദില്ലി : നാടകീയ നീങ്ങൾക്കും പ്രതിസന്ധികൾക്കും പ്രതിഷേധത്തിനും അവസാനം. സുഖ്‍വിന്ദർ സിംഗ് സുഖുവിനെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള മുകേഷ് അഗ്നിഹോത്രി ഉപ മുഖ്യമന്ത്രിയാകും. നാളെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിൻ്റെ സാന്നിധ്യത്തിലാണ് ഭൂപേഷ് ഭാഗേൽ പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതൽ പേര്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തിൽ ഹൈക്കമാൻഡാണ് നേരിട്ട് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. കോൺഗ്രസിന് മിന്നും വിജയം നേടിക്കൊടുത്ത ജനങ്ങൾക്കും ഗാന്ധി കുടുംബത്തിനും പ്രഖ്യാപനത്തിന് പിന്നാലെ സുഖ്‍വിന്ദർ, നന്ദിയറിയിച്ചു. സംസ്ഥാനത്തിൻ്റെ വികസനത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിൻ്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. അതേ സമയം, പ്രതിഭാ സിംഗിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. ഇവരെ ഏത് രീതിയിലാകും അനുനയിപ്പിക്കുകയെന്നതിൽ വ്യക്തതയായിട്ടില്ല.
സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്ന് നാലാം തവണയും വിജയിച്ചാണ് സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയാകുന്നത്. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുഖുവിന്റെ വിജയം. ഈ തെരഞ്ഞെടുപ്പിൽ പ്രചാരണ സമിതി തലവനായിരുന്ന സുഖു പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള തന്ത്രങ്ങൾ മെനഞ്ഞ് ഹിമാചലിലെ കോൺഗ്രസ് പടയെ വിജയത്തിലേക്ക് നയിച്ചു.
40 വർഷമായി ഹിമാചൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം നേതൃത്ത്വത്തിനും ജനങ്ങൾക്കും പ്രിയങ്കരനാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമേ ഉയർന്ന പേര് സുഖുവിന്റേതായിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം 21 എംഎൽഎമാരുമായി യോഗവും സുഖു നടത്തിയിരുന്നു. ലോവർ ഹിമാചൽ പ്രദേശിൽപെട്ട സിർമൗർ, ഹമിർപുർ, ബിലാസ്പൂർ, സോലൻ തുടങ്ങിയ ജില്ലകളിൽ നിർണായക സ്വാധീനമുള്ള നേതാവാണ് സുഖു.
'ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിന് താന്‍ യോഗ്യ'; അവകാശവാദവുമായി പ്രതിഭാ സിംഗ്
ഹിമാചൽ ജനസംഖ്യയുടെ 33 ശതമാനത്തോളം വരുന്ന രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള നേതാവാണ് സുഖു എന്നത് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി കസേരയ്ക്ക് ബലം കൂട്ടും. സംസ്ഥാന കോൺഗ്രസിന്റെ അതികായനായിരുന്ന മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരായി പാർട്ടിയിൽ പലപ്പോഴും നിലപാട് എടുത്ത നേതാവ് കൂടിയാണ് സുഖു. സംസ്ഥാനം ബിജെപിക്ക് ഒപ്പം നിന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും അനുരാഗ് താക്കൂറിന്റെ ജില്ലയായ ഹമിർപൂരിനെ കോൺഗ്രസിനൊപ്പം നിലനിർത്തിയത് സുഖുവാണ്.
ഹിമാചലിൽ സ്വതന്ത്രമാരെ കൂടെ നിർത്തി കോൺഗ്രസ്: ബിജെപി എംഎൽഎമാരെ മറുകണ്ടം ചാടിക്കാനും നീക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam