
ഭോപ്പാൽ: രാജ്യസഭ എംപി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിൽ നാടകീയ നീക്കങ്ങൾ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ കോൺഗ്രസിന്റെ പ്രതിപക്ഷ ഉപനേതാവായ ഹേമന്ത് കട്ടാരെ സ്ഥാനം രാജിവയ്ക്കുകയും രണ്ട് ദിവസം അപ്രത്യക്ഷനാകുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച അദ്ദേഹം വീണ്ടും പൊതു രംഗത്തെത്തി. തന്റെ തീരുമാനം വ്യക്തിപരമാണെന്നും കുടുംബപരമായ കാരണങ്ങലാണ് രാജിവെച്ച് മാറിനിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകക്ഷിയായ ഭാരതീയ ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. ഏപ്രിൽ-മെയ് മാസങ്ങളിൽ ഒഴിവുവരുന്ന മൂന്ന് മധ്യപ്രദേശ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ്, അദ്ദേഹത്തിന്റെ രാജി അഭ്യൂഹങ്ങൾക്ക് കാരണമായി. ഭഗീരത്പുര പോലുള്ള വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും തിരക്കുകൾ കാരണം കുടുംബ വിവാഹത്തിൽ പോലും പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ ചേരുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. സിംഗറിനെ തന്റെ 'ജ്യേഷ്ഠൻ' എന്ന് വിളിച്ച അദ്ദേഹം, രാജി സംബന്ധിച്ച് പാർട്ടി എടുക്കുന്ന ഏത് തീരുമാനവും താൻ അംഗീകരിക്കുമെന്നും പറഞ്ഞു.
കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് സഹകരണ മന്ത്രി വിശ്വാസ് സാരംഗ് പരിഹസിച്ചു. നിരവധി കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ബിജെപിക്ക് 165 എംഎൽഎമാരും കോൺഗ്രസിന് 64 എംഎൽഎമാരുമാണുള്ളത്. രണ്ട് സീറ്റുകൾ നേടാൻ ബിജെപിക്ക് മതിയായ വോട്ടുകൾ ഉണ്ട്. മൂന്നിലും വിജയിക്കണമെങ്കിൽ 19 വോട്ടുകൾ കൂടി ആവശ്യമാണ്. കോൺഗ്രസിന് അവരുടെ എംഎൽഎമാരിൽ 91 ശതമാനം, അതായത് 64 ൽ 58 പേർ, പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്താൽ മാത്രമേ സീറ്റ് ലഭിക്കൂ. എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ, ബിജെപിക്ക് അനുകൂലമായി മാറിയേക്കാം. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് ഈ വർഷം തന്റെ കാലാവധി പൂർത്തിയാക്കും. കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും നാമനിർദ്ദേശം ചെയ്യുമോ എന്നും ഉറ്റുനോക്കുന്നു.
കേരളത്തിൽനിന്നുള്ള ജോർജ് കുര്യനാണ് കാലാവധി പൂർത്തിയാക്കുന്ന എംപി. ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച ഒഴിവിലേക്കായിരുന്നു കുര്യൻ തെരഞ്ഞെടുക്കപ്പെട്ടത്. കുര്യനെ ബിജെപി വീണ്ടും പരിഗണിക്കാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam