ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ 1000 ബസുകള്‍ വിട്ടുനല്‍കി കോണ്‍ഗ്രസ്

By Web TeamFirst Published May 18, 2020, 11:19 PM IST
Highlights

അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നവരെ വീട്ടിലെത്തിക്കാന്‍ ആയിരം ബസുകള്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഷ്ട്രീയം കളിക്കാതെ അനുമതി നല്‍കണമെന്നുമായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ആവശ്യം.
 

ലഖ്‌നൗ: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ ആയിരം ബസുകള്‍ വിട്ടു നല്‍കി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നവരെ വീട്ടിലെത്തിക്കാന്‍ ആയിരം ബസുകള്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഷ്ട്രീയം കളിക്കാതെ അനുമതി നല്‍കണമെന്നുമായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ആവശ്യം.

കുടിയേറ്റ തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധി വാഗ്ദാനവുമായി രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും ആരോപിച്ചിരുന്നു. ഖാസിപൂര്‍, നോയിഡ അതിര്‍ത്തികളില്‍ നിന്ന് 500 വീതം ബസുകള്‍ വിട്ടു സര്‍വീസ് നടത്താമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. 

തുടര്‍ന്ന് ബസുകളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഗ്രസിന് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്തെ 60 ലക്ഷം ആളുകള്‍ റേഷന്‍ നല്‍കിയും 22 ജില്ലകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിയും സഹായമെത്തിച്ചിരുന്നെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഏഴ് ലക്ഷം പേരെ കോണ്‍ഗ്രസിന്റെ സഹായത്തോടെ തിരിച്ചെന്നും പാര്‍ട്ടി അധ്യക്ഷന്‍ അവകാശപ്പെട്ടു.
 

click me!