
മുംബൈ: മുംബൈയില്‍ കൊവിഡ് രോഗ ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കാണാതായതായി പരാതി. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ മൃതദേഹം കൊണ്ടു പോവാന്‍ ബന്ധുക്കളെത്തിയപ്പോഴാണ് മൃതദേഹം കാണാനില്ലെന്ന് മനസിലായത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി
നവിമുംബൈയില്‍ ഉള്‍വയില്‍ താമസിക്കുന്ന ഉമര്‍ ഫറൂഖ് ഷെയ്ക്ക് എന്ന 29 കാരന്റെ മൃതദേഹമാണ് കാണാതായത്. മെയ് 9നാണ് കൊവിഡ് ലക്ഷണങ്ങളോടെ ഉമര്‍ വീട്ടില്‍ മരിക്കുന്നത്. ഇയാള്‍ക്ക് കൊവിഡുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം സംസ്‌കാരം നടത്തിയാല്‍ മതിയെന്ന് പൊലീസ് തീരുമാനമെടുത്തു. മൃതദേഹം വാഷിയിലെ മുനിസിപ്പല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാച ഇയാള്‍ക്ക് കൊവിഡ് ഇല്ലെന്ന് പരിശോധനാഫലം വന്നു. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം ചോദിച്ച് വന്നപ്പോഴാണ് കാണാനില്ലെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്.
മൃതദേഹം കൊണ്ടുവന്നപ്പോള്‍ തിരിച്ചറിയല്‍ ടാഗ് പൊലീസ് അണിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. കൃത്യമായ വിവരങ്ങള്‍ പറയാതെ മൃതദേഹം കൈമാറിയതാണ് വീഴ്ചയ്ക്ക് കാരണമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതൊന്നും ന്യായമല്ലെന്നും ആശുപത്രിക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam