
ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർ പട്ടിക അപൂർണമെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി. 9000 ത്തിലധികം പേരുടെ വോട്ടർ പട്ടികയിൽ 3000ത്തിലേറെ പേരുടെ വിലാസമോ ഫോൺ നമ്പറോ ലഭ്യമല്ലെന്നതാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമെന്നാണ് തരൂർ ക്യാമ്പ് ആരോപിക്കുന്നത്.
അതേസമയം താഴേത്തട്ടിലെ കോൺഗ്രസ് പ്രവർത്തകർ ശശി തരൂർ അധ്യക്ഷനാകണമെന്ന ആഗ്രഹം തുറന്ന് പറയുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാടായ കോട്ടയം പുതുപ്പള്ളിൽ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
കോൺഗ്രസ് സംസ്ഥാന നേതൃത്വം ശശി തരൂരിന്റെ സ്ഥാനാർഥിത്വത്തിനെതിരായ പൊതുനിലപാട് സ്വീകരിക്കുമ്പോഴും താഴേത്തട്ടിൽ അണികളിലും അനുഭാവികളിലും നിന്ന് തരൂരിന് കിട്ടുന്ന പിന്തുണ നേതൃത്വത്തെ അമ്പരപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തരൂർ പരാജയപ്പെട്ടാൽ പോലും താഴെ തട്ടിൽ നിന്ന് ഇപ്പോൾ അദ്ദേഹത്തിനു കിട്ടുന്ന പിന്തുണ സംഘടനയിൽ ആഭ്യന്തര പ്രശ്നങ്ങൾക്കും വഴിവച്ചേക്കാം.
പ്രചാരണം ഇന്ന്
ശശി തരൂർ ഇന്ന് മഹാരാഷ്ട്രയിൽ നേതാക്കളെ കണ്ട് വോട്ട് തേടും. രാവിലെ മുതിർന്ന നേതാവ് സുശീൽകുമാർ ശിൻഡെയുടെ വസതിയിലെത്തും. തുടർന്ന് 12 മണിയോടെയാണ് മുംബൈയിലെ പിസിസി ആസ്ഥാനത്ത് എത്തുക. മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ച പോലെ വലിയ സ്വീകരണം പിസിസി ആസ്ഥാനത്ത് ലഭിക്കാനുള്ള സാധ്യത വിരളമാണ്.ഇന്നലെ വിമാനത്താവളത്തിൽ ശശിതരൂർ എത്തിയപ്പോൾ സ്വീകരിക്കാൻ നേതാക്കളാരും എത്താതിരുന്നത് ശ്രദ്ധേയമായിരുന്നു. നേതാക്കളെത്താത്തതിൽ പരിഭവമില്ലെന്നും താൻ സാധാരണക്കാരുടെ പ്രതിനിധിയാണെന്നുമായിരുന്നു തരൂരിന്‍റെ പ്രതികരണം. പിസിസി ഓഫീസിലെ സന്ദർശനത്തിന് ശേഷം മുംബൈ കോൺഗ്രസ് ഓഫീസിലും തുടർന്ന് തരൂർ പോവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam