
ബെലഗാവി: പുനഃസംഘടനക്ക് സമയ പരിധി നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്. നാളെ കര്‍ണ്ണാടകയിലെ ബെലഗാവിയില്‍ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. മഹാരാഷ്ട്ര, ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷനെ വൈകാതെ നിയോഗിച്ചേക്കും. അംബേദ്കര്‍ വിവാദത്തിലെ തുടര്‍ നടപടികളും യോഗം തീരുമാനിക്കുമെന്നാണ് വിവരം. ഗാന്ധിജി പങ്കെടുത്ത ബെലഗാവി കോണ്‍ഗ്രസ് സമ്മേളനത്തിന്‍റെ നൂറാം വാര്‍ഷിക സ്മരണ പുതുക്കിയാകും ബെലഗാവിയിൽ പ്രവര്‍ത്തക സമിതി ചേരുക.
വിശദ വിവരങ്ങൾ ഇങ്ങനെ
പുനഃസംഘടനക്ക് സമയ പരിധി നിശ്ചയിക്കുക എന്ന പ്രധാന അജണ്ടയിലാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നത്. നാളെ ബലെഗാവിയില്‍ ഗാന്ധി സ്മരണയിലാകും 150 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി ചേരുക. ഭരണഘടനക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ചെറുക്കാന്‍ കൂടുതല്‍ പ്രചാരണ, പ്രക്ഷോഭ പരിപാടികള്‍ പാര്‍ട്ടി തീരുമാനിക്കും. അമിത്ഷായുടെ മാപ്പും, രാജിയും ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിലും രൂപരേഖ പ്രവർത്തക സമിതിയിലുണ്ടാകും. 2025 അഴിച്ചുപണി വര്‍ഷമെന്ന് പ്രഖ്യാപിച്ചതോടെ പുനഃസംഘടനയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കൂടി നേതൃത്വം വ്യക്തമാക്കുകയാണ്. സമയ പരിധി തീരുമാനിച്ച് നടപടികള്‍ർ പൂര്‍ത്തിയാക്കും. കേരളത്തിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് അധികം ദൂരമില്ലാത്ത സംസ്ഥാനങ്ങളില്‍ പുനഃസംഘടന നടപടികള്‍ വേഗത്തില്‍ തീര്‍ക്കേണ്ടി വരും. പുനഃസംഘടനയെന്ന് കേട്ടതോടെ കേരളത്തിലുണ്ടായ മുറുമുറുപ്പുകള്‍ നേതൃത്വത്തിന്‍റെ ശ്രദ്ധയിലുണ്ട്. കലഹം ഒഴിവാക്കാന്‍ എല്ലാവരേയും വിശ്വാസത്തിലെടുത്ത നടപടിയായിരുക്കനെന്ന് എ ഐ സി സി വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2025 അവസാനത്തോടെ എ ഐ സി സി തലത്തിലടക്കം പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് നീക്കം. അടുത്തിടെ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റ ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തോല്‍വികള്‍ കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കും. തോല്‍വി പഠിക്കാന്‍ സമിതികളേയും പ്രഖ്യാപിച്ചേക്കും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വെറുതെയാവില്ലെന്നും, കര്‍ശന നടപടിയുണ്ടാകുമെന്നുമുള്ള സൂചന ഒരു മാസം മുന്‍പ് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നല്‍കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam