
ദില്ലി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നാടകീയ സമരത്തിന് പിന്നാലെ പാർലമെന്റിലും പ്രതിഷേധം നിലപാട് കടുപ്പിക്കാൻ കോൺഗ്രസ്. പരീക്ഷാ ക്രമക്കേടുകളിലും പൊലീസ് അതിക്രമത്തിലും സഭ പ്രക്ഷുബ്ധമാക്കാനാണ് നീക്കം. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. മോദി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സമ്മര്‍ദ്ദം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായേക്കും. അതേസമയം, പുതിയ സമര തന്ത്രങ്ങൾ ആലോചിക്കുകയാണ് സിജെപി.
കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് അതിക്രമങ്ങളിലും പരീക്ഷ ക്രമക്കേടുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അമിത് ഷായും ധർമ്മേന്ദ്രപ്രധാനും രാജിവയ്ക്കണമെന്നും പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്രം പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം രാഹുൽ ഗാന്ധിക്കെതിരെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തി. രാഷ്ട്രീയ നേട്ടത്തിനായി രാഹുൽ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുകയാണെന്ന് പ്രധാൻ ആരോപിച്ചു. സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ തയ്യാറായിട്ടും ജനാധിപത്യപരമായ ചർച്ചയേക്കാൾ രാഷ്ട്രീയ നാടകത്തിനാണ് കോൺഗ്രസിന് താൽപര്യമെന്ന് തെളിഞ്ഞതായും അദ്ദേഹം ആരോപിച്ചു.
നീറ്റ് ചോർച്ചയെക്കുറിച്ചുള്ള ചർച്ച ഇന്നത്തെ പാർലമെൻ്റ് അജണ്ടയിൽ ഉൾപ്പെടുത്താതെ സർക്കാർ. ചർച്ച നടത്താമെന്ന് ഇന്നലെ സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചിരുന്നു. ധർമ്മേന്ദ്ര പ്രധാൻ്റെ രാജിക്കായുള്ള ആവശ്യം രാഷ്ട്രീയമെന്ന് സർക്കാർ ആരോപിക്കുന്നു. ഇത് അംഗീകരിക്കില്ലെന്ന് നിലപാടിലാണ് ബിജെപി നേതൃത്വം. വിദ്യാർത്ഥികളെ രാഷ്ട്രീയ ഉപകരണം ആക്കരുതെന്ന് ധർമ്മേന്ദ്ര പ്രധാൻ പ്രതികരിച്ചു. അതേസമയം, അനുനയ നീക്കവുമായി സോനം വാങ്ചുകിനെ കേന്ദ്രമന്ത്രിമാർ ആശുപത്രിയിലെത്തി കണ്ടു. ജെപി നദ്ദയും ജിതേന്ദ്ര സിംഗുമാണ് വാങ്ചുകിനെ ഇന്നലെ ആശുപത്രിയിലെത്തി കണ്ടത്.
ജന്തർ മന്തറിലെ സമരം ഇന്ന് മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയുമായി കൂടുതല്‍ യുവാക്കൾ തലസ്ഥാനത്തേക്ക് എത്തുന്നത് തുടരുകയാണ്. സമരം ശക്തമാക്കാൻ പുതിയ തന്ത്രങ്ങളും സിജെപി നേതാക്കൾ ആലോചിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സമരത്തിനെത്തുന്നവരെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് പൊലീസ് ജന്തർ മന്തറിലേക്ക് കടത്തി വിടുന്നത്. ഇതിനെതിരെ വ്യാപക പരാതികൾ ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam