നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ മിന്നൽ പ്രതിഷേധം നടത്തി.
ദില്ലി : നീറ്റ് അടക്കം പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും നടപടി ഉണ്ടായില്ലെന്നും രാഹുൽ ഗാന്ധി. പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ വ്യക്തമാക്കി. അനുകൂല നടപടിയില്ലാതിരുന്നതിനാലാണ് പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നും വീഡിയോ സന്ദേശം പങ്കുവെച്ച് രാഹുൽ ഗാന്ധി വിശദീകരിച്ചു. വിദ്യാർഥികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, നിലവിൽ നടക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബുധനാഴ്ച തന്നെ വിഷയം വിശദമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഞാൻ ലോക്‌സഭാ സ്പീക്കറെ കണ്ട്, വിദ്യാർഥികൾക്ക് എന്ത് സംഭവിച്ചു എന്ന് ചർച്ച ചെയ്യാൻ അനുവദിക്കേണ്ടത് എത്ര പ്രധാനമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന്റെ അനുമതി വേണമെന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ ചർച്ച നടത്താൻ സർക്കാരിന് യാതൊരു താല്പര്യവുമില്ലെന്ന് പിന്നീട് ഞങ്ങൾക്ക് വ്യക്തമായി എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പരീക്ഷക്രമക്കേടുകൾക്കെതിരെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ് കോൺഗ്രസ്. മൂന്ന് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും കടുത്ത ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
മല്ലികാർജ്ജുന ഖർഗെയുടെ വസതിയിൽ ജന്മദിനാഘോഷത്തിന് എന്ന പേരിൽ സംഘടിച്ച രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ അപ്രതീക്ഷിതമായാട്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചായി നീങ്ങിയത്. പ്രധാനമന്ത്രിയുടെ വസതിയുടെ അതീവസുരക്ഷാഗേറ്റിലേക്ക് ജാഥയായി എത്തിയ നേതാക്കൾ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുലും പ്രിയങ്കയും കൂടാതെ കോൺഗ്രസ് അധ്യക്ഷൻ ഖർഗെ, കെസി വേണുഗോപാൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും പ്രതിഷേധത്തിനിരുന്നു. കേരള ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി വിഡി സതീശനും മന്ത്രി പിസി വിഷ്ണുനാഥും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പ്രതിഷേധ സ്ഥലത്തെത്തി. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും സമരത്തിന്റെ ഭാഗമായി. അപ്രതീക്ഷിത നീക്കത്തില്‍ പ്രതിരോധത്തിലായ ദില്ലി പൊലീസ് അനുനയത്തിന് ശ്രമിച്ചെങ്കിലും നേതാക്കൾ വഴങ്ങിയില്ല. തുടർന്ന് ചർച്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമമന്ത്രി ജീതേന്ദ്ര സിങ്ങ് സ്ഥലത്ത് എത്തി. രാഹുൽ ഗാന്ധിയുമായി മന്ത്രി സംസാരിച്ചെങ്കിലും, വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് രാഹൽ ഗാന്ധി അറിയിച്ചു. പിന്നാലെ ന്യൂദില്ലി ഡിസിപി ഉൾപ്പെടെ വീണ്ടും അനുനയത്തിന് ശ്രമിച്ചു. പരാജയപ്പെട്ടതോടെയാണ് ബലമായി നേതാക്കളെ നീക്കാൻ പൊലീസ് തീരുമാനിച്ചത്. പിന്നാലെ കനത്ത നടപടി. അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി, കെ.സി. വേണു ഗോപാൽ, ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തതോടെ വലിയ സംഘർഷമുണ്ടായി. പോലീസ് ബലംപ്രയോഗിച്ചതിനെത്തുടർന്ന് രാഹുലിന്റെ മുഖത്ത് പരിക്കേറ്റു.


