
ദില്ലി: ആരവല്ലി മലനിരകളുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഈ മാസം 26ന് ആയിരങ്ങളെ അണിനിരത്തി ജയ്പൂരിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. എന്നാൽ, പുതിയ നിയമം ആരവല്ലി മലനിരകളെ സംരക്ഷിക്കുന്നതാണെന്നും കോൺഗ്രസ് ഭരണകാലത്താണ് ഖനന മാഫിയെ സഹായിച്ചതെന്നും ബിജെപി തിരിച്ചടിച്ചു.
ആരവല്ലി മലനിരകളുടെ പുതിയ നിർവചനം സുപ്രീം കോടതി അംഗീകരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജസ്ഥാനിലും ഹരിയാനയിലും കാണാനായത്. പ്രതിഷേധത്തിന് പിന്നാലെ രാഷ്ട്രീയ പോരും ശക്തമായി. സമുദ്ര നിരപ്പിൽ നിന്ന് നൂറ് മീറ്റർ ഉയരമുള്ള മലനിരകളെ മാത്രമേ ആരവല്ലിയുടെ ഭാഗമായി അംഗീകരിക്കേണ്ടതുള്ളു എന്നാണ് സുപ്രീംകോടതി നിർദേശം. ഖനന മാഫിയ ഇത് മുതലെടുക്കുന്നു എന്നാണ് കോൺഗ്രസിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും ആരോപണം. ആശങ്ക കടുത്തതോടെ ആയിരക്കണക്കിനാളുകളാണ് രാജസ്ഥാനിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആരവല്ലി മലകളുടെ സംരക്ഷണമല്ല കച്ചവടമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം എന്ന് കോൺഗ്രസ് ആരോപിച്ചു. ആരവല്ലി മലനിരകൾക്കുള്ള മരണ വാറണ്ടാണ് പുതിയ നിർവചനം എന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.
മുൻകാല കോൺഗ്രസ് സർക്കാരുകളുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രതിരോധം. ആരവല്ലി മലനിരകളുടെ നാശത്തിന് ഇടയാക്കിയ നീക്കങ്ങളാണ് അശോക് ഗെലോട്ട് സർക്കാർ നടത്തിയതെന്നാണ് ബിജെപി വാദം. സുപ്രീംകോടതി ഉത്തരവ് അനിയന്ത്രിത ഖനനത്തിന് അനുമതി നൽകുന്നതല്ല എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രിയും വ്യക്തമാക്കിയിരുന്നു. മലനിരകളുടെ ഭൂരിഭാഗവും സംരക്ഷണ മേഖലയാണെന്നും രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് ഖനനം അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. എന്നാൽ, മന്ത്രിയുടെ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam