
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിൽ വിവാദം. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ്റെ (എസ്എംസി) നടപടിക്കെതിരെ ഒരു വിഭാഗം വ്യാപാരികളാണ് രംഗത്തെത്തിയത്. വെജിറ്റേറിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയതിലാണ് വ്യാപാരികളുടെ എതിർപ്പ്.
സൂറത്തിലെ നൻപുര മേഖലയിലുള്ള ലക്കാദ്കോട്ടിൽ പുതിയതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്കാണ് 'ശ്രീ നരേന്ദ്ര മോദി ഹോൾസെയിൽ ഫിഷ് മാർക്കറ്റ്' എന്ന പേര് നൽകിയത്. മത്സ്യച്ചന്തയുടെ കവാടത്തിൽ സ്ഥാപിച്ച വലിയ ബോർഡിൽ പ്രധാനമന്ത്രിയുടെ പേരിനൊപ്പം അദ്ദേഹത്തിൻ്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. സൂറത്ത് ഫിസ് മെർച്ചൻ്റ് അസോസിയേഷൻ്റെ പേരും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ വെജിറ്റേറിയനായ പ്രധാനമന്ത്രിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയത് ചോദ്യം ചെയ്യുകയാണ് ഒരു വിഭാഗം വ്യാപാരികൾ. നരേന്ദ്ര മോദി ജീവിതത്തിൽ ഇതുവരെ മത്സ്യാഹാരം കഴിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു വെജിറ്റേറിയനാണെന്നും മത്സ്യവ്യാപാരിയായ സുരേന്ദ്ര ലഷ്കരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അതിനാൽ ബോർഡ് സ്ഥാപിക്കാൻ പാടില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്.
അതേസമയം മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രിയുടെ പേര് നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും വിഷയം ഇപ്പോഴും പരിഗണനയിലാണെന്നും സൂറത്ത് മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു. ബോർഡ് മാറ്റാമെന്ന് സൂറത്ത് ഫിസ് മെർച്ചൻ്റ് അസോസിയേഷൻ അറിയിച്ചതായും കോർപറേൻ അധികൃതർ കൂട്ടിച്ചേർത്തു.
10 കോടി രൂപയോളം ചെലവഴിച്ചു നിർമ്മിച്ച മത്സ്യച്ചന്തയിൽ 80 വലിയ ഹോൾസെയിൽ സ്റ്റാളുകളാണ് ഉള്ളത്. മത്സ്യച്ചന്തയുടെ നിർമ്മാണത്തിന് കേന്ദ്രസർക്കാരിൻ്റെ പ്രധാനമന്ത്രി മത്സ്യ സംപദ യോജന വഴി മൂന്ന് കോടി രൂപ ലഭിച്ചതിനാലാണ് പ്രധാനമന്ത്രിയുടെ പേര് നൽകാൻ തീരുമാനിച്ചതെന്നാണ് സൂറത്ത് ഫിസ് മെർച്ചൻ്റ് അസോസിയേഷൻ്റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam