
ദില്ലി: മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്ന പാശ്ചാത്യ രാജ്യങ്ങളെ വിമർശിക്കുന്നതിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നയപരമായി നീങ്ങണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ ആവശ്യപ്പെട്ടു. "നാം വിമർശനങ്ങളെ വികാരപരമായി നേരിടേണ്ടതില്ല. ഒരു സർക്കാർ എന്ന നിലയിൽ മുന്നേറാൻ അത്തരമൊരു നിലപാടെടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഓരോ അഭിപ്രായത്തോടും നമ്മൾ പ്രതികരിക്കുകയാണെങ്കിൽ, സ്വയം ഒരു ദ്രോഹമാണ് നമ്മൾ ചെയ്യുന്നത്. പ്രതികരണത്തിൽ ഒരല്പം മയപ്പെടണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ഞാൻ ശക്തമായി ആവശ്യപ്പെടുന്നു.” തരൂർ പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ ദൈവം നൽകിയ അവകാശമുണ്ട് എന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ധാരണ എന്ന് ജയശങ്കർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബംഗളൂരു കബ്ബൺ പാർക്കിൽ എംപി തേജസ്വി സൂര്യയും ബെംഗളൂരു (സെൻട്രൽ) എംപി പി സി മോഹനും സംഘടിപ്പിച്ച ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു പരാമർശം. " പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ വിമർശിക്കുന്നത് രണ്ട് കാരണങ്ങളാലാണ്. മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുന്നത് അവരുടെ ശീലമാണ്. അതിനുള്ള അവകാശം ദൈവം നൽകിയിട്ടുണ്ടെന്നാണ് അവരുടെ ധാരണ. ഇത് അവർ തുടർന്നാൽ അനുഭവത്തിലൂടെ അവർക്ക് മനസിലാവും മറ്റുള്ളവരും അവരെക്കുറിച്ച് പറഞ്ഞുതുടങ്ങുമെന്നും അത് നല്ലതിനാവില്ലെന്നും. അത് സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. മറ്റൊരു കാര്യം തർക്കങ്ങളിൽ അഭിപ്രായം പറയാൻ നമ്മൾ മറ്റുള്ളവരെ ക്ഷണിക്കുന്നു എന്നുള്ളതാണ്. അങ്ങനെ വരുമ്പോൾ കൂടുതൽ പേർക്ക് അഭിപ്രായം പറയണമെന്ന് തോന്നും. ഇന്ത്യയിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷമിക്കുന്നത് നമ്മൾ അവസാനിപ്പിക്കണം". ജയശങ്കർ പറഞ്ഞിരുന്നു.
2019 ലെ മോദി പേര് പരാമർശകേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തേക്ക് അയോഗ്യനാക്കിയതിനെ കുറിച്ച് ജർമ്മനിയും അമേരിക്കയും നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എസ് ജയശങ്കർ.
Read Also; സത്യമാണ് ആയുധം, 'മിത്രങ്ങളി'ൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിത്: രാഹുൽ ഗാന്ധി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam