
ദില്ലി: ഹെലികോപ്റ്റർ (Helicopter Crash) ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറായേക്കും. അപകടത്തിൽ മരിച്ച സൈനികരിൽ അഞ്ച് പേരെ കൂടിയാണ് ഇനി തിരിച്ചറിയാനുള്ളത്. പുതിയ സംയുക്ത സൈനിക മേധാവിയെക്കുറിച്ചുള്ള തീരുമാനം ഉടനുണ്ടാകും.
ഹെലികോപ്റ്റർ അപകടത്തിൽ വ്യോമസേന പ്രഖ്യാപിച്ച അന്വേഷണം തുടരുമ്പോഴും അപകടകാരണത്തെക്കുറിച്ചുള്ള സൂചനകൾ പുറത്ത് വന്നിട്ടില്ല. ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കും. പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയിൽ സർക്കാരിന് നല്കിയേക്കും. വിഷയം വീണ്ടും പാർലമെൻ്റിൽ ഉന്നയിക്കാൻ ശ്രമിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
അതേസമയം, പുതിയ സംയുക്ത സൈനിക മേധാവിയെ നിയമിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നാണ് സൂചന. കരസേന മേധാവി ജനറൽ എം എം നരവനയെ നിയമിച്ചാൽ പുതിയ കരസേന മേധാവിയേയും ഇതിനോടൊപ്പം കണ്ടെത്തണം. പദവി ഏറെ നാൾ ഒഴിച്ചിടാനാവില്ലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. അപകടത്തിൽ മരിച്ച 13 പേരിൽ എട്ട് പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടി നാളെ പൂർത്തിയായേക്കും. അതേസമയം, ഹെലികോപ്റ്ററിൻ്റെ പൈലറ്റ് വിംഗ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാൻ്റെ മൃതദ്ദേഹം ജന്മനാടായ ആഗ്രയിൽ എത്തിച്ചു. ജനറൽ ബിപിൻ റാവത്തിൻ്റെയും മധുലിക റാവത്തിൻറെയും ചിതാഭസ്മം മക്കളായ കൃതിക തരിണി എന്നിവർ ചേർന്ന് ഹരിദ്വാറിൽ നിമഞ്ജനം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam