ദില്ലി: സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ലെന്ന ആശങ്ക അറിയിച്ച് കേന്ദ്രം. 79,000 പ്രതിദിന യാത്രക്കാർ എന്ന അനുമാനം ശുഭാപ്തി വിശ്വാസം മാത്രമെന്നും കെ റെയിൽ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ മാസം നടത്തിയ യോഗത്തിൽ റെയിൽവേ അഭിപ്രായപ്പെട്ടു. എടുക്കുന്ന കടം പൂർണമായും സംസ്ഥാനം തന്നെ വീട്ടുമെന്ന് ഉറപ്പാക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടതായും യോഗത്തിന്‍റെ മിനുട്ട്സ് വ്യക്തമാക്കുന്നു.
സിൽവർ ലൈൻ പദ്ധതിയിൽ ചീഫ് സെക്രട്ടറിയുമായും കെ റെയിൽ ഉദ്യോഗസ്ഥരുമായും റെയിൽവേ ബോർഡ് ചെയർമാൻ കഴിഞ്ഞ മാസം ആറാം തീയതി ചർച്ച നടത്തിയിരുന്നു. പദ്ധതിയെക്കുറിച്ച് നേരത്തെ ഉണ്ടായിരുന്ന പല സംശയങ്ങളും ദൂരീകരിച്ചതായി യോഗത്തിൽ റെയിൽബോർഡ് ചെയർമാൻ പറഞ്ഞു.
പദ്ധതിയുടെ കാര്യത്തിൽ കുറെ പുരോഗതിയുണ്ടെന്ന് മുൻ ചെയർമാൻ സുനീത് ശർമ്മ പറഞ്ഞതായി മിനുട്ട്സിലുണ്ട്. എന്നാൽ പദ്ധതി ചിലവ്, യാത്രക്കാരുടെ എണ്ണം, കടമെടുക്കുന്നതിന്‍റെ വഴി, കേന്ദ്ര സഹായം എന്നിവയിൽ ധാരണയില്ലെന്ന് മിനുട്ട്സ് വ്യക്തമാക്കുന്നു. 63,000 കോടിയിലധികം ചിലവ് വരും എന്ന കേരളത്തിന്‍റെ കണക്ക് റെയിൽവേ ബോർഡ് ഫിനാൻസ് മെമ്പർ യോഗത്തിൽ ചോദ്യം ചെയ്തു.
2020 മാർച്ചിലെ സാഹചര്യം അനുസരിച്ചാണ് ഇത് കണക്കാക്കിയത്. യഥാർത്ഥ ചിലവ് എന്താകും എന്നത് പുതുക്കി നിശ്ചയിക്കണം എന്ന് റെയിൽവേ നിർദ്ദേശിച്ചു. 79,000 യാത്രക്കാർ ഒരു ദിവസം ഉണ്ടാകും എന്നത് ശുഭാപ്തി വിശ്വാസമാണ്. യാഥാർത്ഥ്യ ബോധത്തോടെ ഇക്കാര്യം പഠിക്കണം.
റെയിൽവേയുടെ യാത്രക്കാരെ പ്രതീക്ഷിക്കുന്നു എന്ന് കേരളം പറയുമ്പോൾ റെയിൽവേയുടെ വരുമാനത്തെ അതെത്ര ബാധിക്കും എന്ന പരിശോധനയും വേണം. റെയിൽവേയ്ക്ക് ധനസഹായം നൽകാനാവില്ല. ഭൂമി നൽകാനേ കഴിയൂ എന്ന് കേന്ദ്രം വ്യക്തമാക്കി. റെയിൽവേ ആകെ 2150 കോടിയുടെ നിക്ഷേപം നടത്തിയാൽ മതിയെന്നും ഇത് ഫണ്ടിംഗ് ഏജൻസികളുടെയും സ്വകാര്യ കമ്പനികളുടെയും ആത്മവിശ്വാസം കൂട്ടുമെന്നും ചീഫ് സെക്രട്ടറി യോഗത്തിൽ പറഞ്ഞതായും മിനിട്ട്സിലുണ്ട്. റെയിൽവേയുടെ സംശയങ്ങൾക്ക് ഓരോന്നിനും കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നാണ് കെ റെയിൽ ഉദ്യോഗസ്ഥരുടെ പ്രതികരണം.
എന്താണ് കെ റയിലിന്‍റെ സിൽവർ ലൈൻ പദ്ധതി? എന്താണതിന്‍റെ സാധ്യതകൾ? പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കകൾ എന്തൊക്കെ? എന്തെല്ലാം ചൂണ്ടിക്കാട്ടിയാണ് അവർ പദ്ധതിയെ എതിർക്കുന്നത്? എന്തെല്ലാം വാദങ്ങളുയർത്തിയാണ് സർക്കാർ ഇതിനെ പ്രതിരോധിക്കുന്നത്?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam