നെഞ്ചുപൊട്ടി രാജ്യം, നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുതലേന്ന് ജീവിതം അവസാനിപ്പിച്ച് 19കാരി; ആരും ഉത്തരവാദികളല്ലെന്ന് കുറിപ്പ്

Published : Jun 21, 2026, 09:52 AM IST
Sheikh Sana

Synopsis

ഹൈദരാബാദിൽ നീറ്റ് പുനഃപരീക്ഷയ്ക്ക് തലേന്ന് പത്തൊൻപതുകാരി പരീക്ഷാ സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലും ലഖ്നൗവിലും സമാനമായ രീതിയിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ജീവനൊടുക്കിയതായി റിപ്പോർട്ടുണ്ട്. 

ഹൈദരാബാദ്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' എഴുതാനിരുന്ന പത്തൊൻപതുകാരിയെ ഹൈദരാബാദിലെ മിയാപൂരിൽ ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുതലേന്നാണ് ഈ ദാരുണ സംഭവം. ഷെയ്ഖ് സന എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. പഠനാവശ്യങ്ങൾക്കായി സഹോദരിമാർക്കൊപ്പം താമസിച്ചുവരികയായിരുന്നു സന. ഇവരുടെ പിതാവ് ഷെയ്ഖ് ജാഫർ ഹുസൈൻ കുവൈത്തിലാണ് ജോലി ചെയ്യുന്നത്.

മാതാവ് പത്ത് ദിവസം മുൻപ് പ്രൊദ്ദത്തൂരിലേക്ക് പോയിരുന്നു. പരീക്ഷാ സമ്മർദ്ദം, കുടുംബത്തിന്‍റെ പ്രതീക്ഷകൾ, മുൻപുണ്ടായ പരാജയങ്ങളെക്കുറിച്ചുള്ള ആശങ്ക എന്നിവ മൂലമുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗാന്ധി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.

അതിനിടെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമാനമായ ആത്മഹത്യാ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇരുപത്തിരണ്ടുകാരനായ നീറ്റ് ഉദ്യോഗാർത്ഥി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് മുൻപ് ചിത്രീകരിച്ച വീഡിയോയിൽ, പലതവണ ശ്രമിച്ചിട്ടും നീറ്റ് പരീക്ഷ വിജയിക്കാൻ കഴിയാത്തതിലുള്ള നിരാശ യുവാവ് പങ്കുവെച്ചിരുന്നു. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്. വ്യാഴാഴ്ച രാത്രി പഠിക്കാനായി മുറിയിലേക്ക് പോയ യുവാവിനെ പിറ്റേന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് വീഡിയോ ദൃശ്യങ്ങൾ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

മറ്റൊരു സംഭവത്തിൽ, ലഖ്നൗവിലെ ബസാർ ഖാല പൊലീസ് സ്റ്റേഷൻ പരിധിയിൽ സുഹാനി യാദവ് എന്ന പതിനേഴുകാരിയെയും കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ സുഹാനി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെന്നും വിജയിക്കുമെന്ന് പൂർണ്ണ പ്രതീക്ഷയുണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

എന്നാൽ ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതോടെ പെൺകുട്ടിയുടെ മാനസികാവസ്ഥ തകിടം മറിഞ്ഞു. ജൂൺ 21-ലെ പുനഃപരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾക്കിടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു സുഹാനിയെന്ന് റെയിൽവേ ഉദ്യോഗസ്ഥനായ പിതാവ് വ്യക്തമാക്കി. നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് നിലവിൽ സിബിഐ ആണ് ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നത്. അടുത്ത ദിവസങ്ങളിലായി തുടർച്ചയായി ഉണ്ടാകുന്ന വിദ്യാർത്ഥി ആത്മഹത്യകൾ രക്ഷിതാക്കൾക്കിടയിലും ചൈൽഡ് ലൈൻ പ്രവർത്തകർക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിമാനയാത്രക്കാർ കാത്തിരുന്ന നിർദ്ദേശമെത്തി, ഡിജിസിഎ ഉത്തരവ്, എല്ലാ വിമാനക്കമ്പനികളും ഇനി മുതൽ വൈ-ഫൈ സേവനം നൽകണം
മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ നിന്ന് വിഎച്ച്പി നേതാവിനെ മാറ്റിനിർത്തി, എസ്ഐടി അന്വേഷണം; അയോധ്യയിൽ 60 കിലോ വെള്ളി കട്ടകൾ കാണാതായി