
അഗര്‍ത്തല: രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ കേസെടുത്തു. ത്രിപുരയിലെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഗോപാല്‍ റോയ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബിപ്ലബ് ദേബ് സംസാരിക്കുന്ന വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴാണ് മുഖ്യമന്ത്രി തന്നെ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
മണിപ്പൂരില്‍ 19ഉം അസമിലെ കരിംഗഞ്ചില്‍ 16ഉം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് മാധ്യമങ്ങളോട് പറഞ്ഞതിനാണ് കേസെടുത്തത്. ഔദ്യോഗിക കണക്കനുസരിച്ച് കരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു.
ബിപ്ലബ് കുമാര്‍
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഐ.പി.സി സെക്ഷന്‍ 182, 505(1) എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രിക്കെതിരെ ചുമത്തിയത്. അഗര്‍ത്തലയിലെ ജി ബി ഹോസ്പിറ്റലില്‍ ഏപ്രില്‍ രണ്ടിന് മണിപൂരില്‍ 19 കൊവിഡ് കേസുകളും അസമിലെ കരിംഗഞ്ചില്‍ 16 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അതിര്‍ത്തികള്‍ അടക്കുകയാണെന്നുമാണ് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് മാധ്യമങ്ങളോട് പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam