കൊവിഡ്: മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, മാനദണ്ഡം പുതുക്കി; ജീവനൊടുക്കിയവരുടെ കുടുംബത്തിനും സഹായം

By Web TeamFirst Published Sep 23, 2021, 1:52 PM IST
Highlights

കൊവിഡ് ബാധിച്ച് 30 ദിവസത്തിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു

ദില്ലി: കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കൊവിഡ് ബാധിച്ച് 30 ദിവസത്തിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിലുള്ള എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കാം എന്നാണ് പുതിയ തീരുമാനം. പുതിയ മാർഗ്ഗനിർദ്ദേശം വരുന്നതിനു മുമ്പുള്ള മരണസർട്ടിഫിക്കറ്റ് പുതുക്കി നൽകും. മരണ സർട്ടിഫിക്കറ്റ് കിട്ടാത്തവർക്ക് കമ്മിറ്റിയെ സമീപിക്കാം. 

കൊവിഡ് ബാധിതര്‍ ആത്മഹത്യ ചെയ്താല്‍ അതിനെ കൊവിഡ് മരണമായി കണക്കാനാവില്ലെന്ന കേന്ദ്രത്തിന്‍റെ നിലപാട് പുന പരിശോധിക്കണമെന്നും കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം കൊവിഡ് ബാധിച്ച ശേഷം ജീവനൊടുക്കിയവരുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയത്. കേന്ദ്ര തീരുമാനത്തിൽ തൃപ്തി അറിയിച്ച കോടതി, തീരുമാനം രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് അഭിപ്രായപ്പെട്ടു.

കൊവിഡ് മരണം; നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കും; നിലവിലെ പട്ടിക മാറുമെന്നും ആരോ​ഗ്യമന്ത്രി

നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതു താല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്. അന്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കാമെന്നാണ് ദേശീയ ദുരന്ത നിവാരണം അതോറിറ്റി മുഖേന കേന്ദ്രം കോടതിയെ അറിയിച്ചത്. ഇതിനുള്ള തുക സംസ്ഥാനങ്ങള്‍ അവരുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഒക്ടോബർ നാലിന് കോടതി ഉത്തരവ് പറയും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!