
ദില്ലി: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനെക്കുറിച്ചായിരുന്നു പുനസംഘടിപ്പിക്കപ്പെട്ട മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനചർച്ച ഉയർന്നത്. ഇരുപത്തി മൂവായിരം കോടി രൂപയുടെ കൊവിഡ് പാക്കേജ് സംബന്ധിച്ച് വ്യക്തത വരുത്തിയ യോഗം കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുകളും വിലയിരുത്തി.
കൊവിഡ് പ്രതിരോധത്തിനായി അനുവദിക്കപ്പെട്ട ഇരുപത്തിമൂവായിരം കോടി രൂപയില്‍ പതിനയ്യായിരം കോടി രൂപ കേന്ദ്രത്തിനും, എണ്ണായിരം കോടി സംസ്ഥാനങ്ങള്‍ക്കുമാണ്. മൂന്നാതരംഗം കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അവര്‍ക്കായി കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ സജ്ജമാക്കും. കൂടുതല്‍ ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനൊപ്പം, ഐസിയു കിടക്കകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനങ്ങളും 'പുതിയ' കേന്ദ്രമന്ത്രിസഭ കൈകൊണ്ടു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ചും യോഗത്തിൽ ചർച്ച ഉയർന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ നീക്കിവച്ച ഒരു ലക്ഷം കോടി രൂപ കാര്‍ഷികോല്‍പന്നങ്ങളുടെ സംഭരണത്തിനായി വിനിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കാര്‍ഷികോല്‍പന്ന വിപണന സമിതികള്‍ വഴി ഇതിന്‍റെ പ്രയോജനം കര്‍ഷകര്‍ഷകര്‍ക്ക് കിട്ടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പകരം കര്‍ഷകനെ അധ്യക്ഷനാക്കി നാളികേര വികസന ബോർഡ് പുനസംഘടിപ്പിക്കും. കാര്‍ഷിക നിയമങ്ങളില്‍ പുനരാലോചനയില്ലെന്നും എന്നാല്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കേന്ദ്രം വ്യക്തമാക്കുകയും ചെയ്തു.
അതേ സമയം പുനസംഘടനയില്‍ ഒഴിവാക്കപ്പെട്ട പ്രമുഖര്‍ കടുത്ത അസംതൃപ്തിയാണെന്നാണ് വിവരം. പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍ തുടങ്ങിയ നേതാക്കളെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക ചുമതല ഇവര്‍ക്ക് നല്‍കിയേക്കും. മന്ത്രിസഭ പുനസംഘടനക്ക് പിന്നാലെ പാര്‍ട്ടിയിലും ഉടന്‍ അഴിച്ചുപണി നടക്കുമെന്നാണ് അറിയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam