
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് ഓരോ ദിവസവും ഉയരുമ്പോൾ വൈറസ് കൂടുതൽ ഗ്രാമങ്ങളിലേക്ക് എത്തുന്നത് സർക്കാരിനെ കടുത്ത ആശങ്കയിലാക്കുന്നു. രോഗവ്യാപനം ഇതേ നിരക്കിൽ തുടർന്നാൽ പത്തു ദിവസം കൊണ്ട് ഇന്ത്യ രണ്ടു ലക്ഷത്തിലധികം രോഗികളുള്ള ആറു രാജ്യങ്ങളുടെ പട്ടികയിലെത്തും.
രണ്ടാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ 24 മണിക്കൂറിലെ പുതിയ കേസുകൾ ശരാശരി രണ്ടായിരമായിരുന്നു. മൂന്നാം ഘട്ടത്തിൽ ഇത് നാലായിരമായി. നാലാം ഘട്ടം ഒരാഴ്ച പിന്നിടുമ്പോൾ ഇത് ശരാശരി ആറായിരത്തിൽ എത്തി നിൽക്കുന്നു. ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തിൽ അമേരിക്കയും റഷ്യയും ബ്രസീലും മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ. 330 ജില്ലകളിൽ മൂന്നാം ഘട്ട ലോക്ക്ഡൗൺ തുടങ്ങുമ്പോൾ രോഗികളില്ലായിരുന്നു. ഇപ്പോൾ ഇതിൽ പകുതി ജില്ലകളിലും വൈറസ് എത്തി. തൊഴിലാളികൾ മടങ്ങുമ്പോൾ ഗ്രാമങ്ങളിലേക്ക് വൈറസ് പടരുന്നതാണ് ഇന്ത്യ നേരിടുന്ന അടുത്ത വൻഭീഷണി. ദില്ലി, മുംബൈ, താനെ, ചെന്നൈ, അഹമ്മദാബാദ് എന്നീ അറുപത് ശതമാനം രോഗികളുള്ള അഞ്ചു നഗരങ്ങളിൽ സ്ഥിതി നിയന്ത്രണത്തിലാക്കാൻ കഴിയുന്നില്ല. ഈ മാസം പതിനാറിന് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തുമെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതിന് ഇന്നലെ നീതി ആയോഗ് ഖേദം പ്രകടിപ്പിച്ചിരുന്നു
ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ രാജ്യത്ത് 20 ലക്ഷം ആകുമായിരുന്നു എന്നാണ് ഇന്നലെ സർക്കാർ അവതരിപ്പിച്ച കണക്ക്. നിയന്ത്രണങ്ങൾ ഏതാണ്ട് എല്ലാം നീക്കിയ സാഹചര്യത്തിൽ ഈ സംഖ്യയിലേക്കാണോ രാജ്യം പോകുന്നത് എന്ന ചോദ്യത്തിന് തൽക്കാലം സർക്കാരിനും ഉത്തരമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam