കൊവിഡ് പോസിറ്റീവ്; അമ്മയും രണ്ട് മക്കളും ഒരു രാത്രി മുഴുവൻ കഴിഞ്ഞത് ആശുപത്രി വരാന്തയിൽ

By Sumam ThomasFirst Published Aug 8, 2020, 10:05 AM IST
Highlights

ആശുപത്രി ജീവനക്കാർ ഇവർ മൂന്നുപേരെയും കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചു. 

റാഞ്ചി: കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച അമ്മയും രണ്ട് മക്കളും ഒരു രാത്രി മുഴുവൻ ആശുപത്രി വരാന്തയിൽ കഴിച്ചുകൂട്ടി. ഝാർഖണ്ഡിലാണ് സംഭവം. സംഭവത്തിൽ ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി ഹേമന്ത് സോറൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പാടലിപുത്ര മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയതായി നിർമ്മിച്ച ലാബ് കെട്ടിടത്തിന്റെ വരാന്തയിലായിരുന്നു അമ്മയും മക്കളും ഒരു രാത്രി കഴിഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

യുവതിയും മക്കളും വരാന്തയിൽ കിടക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് വൻപ്രതിഷേധമാണ് ഉയർന്നത്. പിന്നീട് ആശുപത്രി ജീവനക്കാർ ഇവർ മൂന്നുപേരെയും കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചു. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ ധൻബാദ് ഡെപ്യൂട്ടി കമ്മീഷണർ ഉമാ ശങ്കർ സിം​ഗിനോട് ഇവർക്കാവശ്യമായ പരിചരണം ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകി. ഇത്തരം സംഭവങ്ങൾ തുടർന്നും ആവർത്തിക്കാതിരിക്കാൻ സഹായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച് കൊവിഡിനെതിരെ പോരാടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. 

click me!