തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങള്‍; കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ഇ പാസും ക്വാറൻറീനും നിർബന്ധം

By Web TeamFirst Published Apr 24, 2021, 7:02 PM IST
Highlights

തമിഴ്നാട്ടിൽ 26 മുതൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തീയേറ്റർ, മാൾ, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകൾ എന്നിവ അടച്ചിടും. കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ഇ പാസും 14 ദിവസം ക്വാറൻ്റീനും നിർബന്ധമാക്കി.

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്ടിൽ 26 മുതൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തീയേറ്റർ, മാൾ, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകൾ എന്നിവ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനകാർക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി. വിവാഹത്തിന് പരമാവധി 50 പേരും മരണാനന്തര ചടങ്ങിന് 25 പേരും മാത്രമേ പങ്കെടുക്കാവൂ. കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ഇ പാസും 14 ദിവസം ക്വാറൻ്റീനും നിർബന്ധമാക്കി.

തമിഴ്നാട്ടിൽ നിലവില്‍ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണി മുതൽ പുലർച്ചെ നാല് വരെയാണ് കർഫ്യൂ. ആവശ്യസർവ്വീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ. കേരളത്തിൽ നിന്ന് ഉൾപ്പടെയുള്ള ഇതരസംസ്ഥാന ബസുകൾ രാത്രിയില്‍ അനുവദിക്കില്ല. അടിയന്തര സർവ്വീസുകൾക്കൊപ്പം വ്യവസായശാലകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകളിൽ അമ്പത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. ഞായറാഴ്ച മുഴുവൻ സമയ കർഫ്യൂവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ ഭക്ഷണവിതരണ ആപ്പുകളിലെ ജീവനക്കാർക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഞായറാഴ്ചകളിൽ ഹോട്ടലുകളിൽ നിന്ന് പാർസൽ അനുവദിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ബീച്ചുകളിലും സന്ദർശകർക്ക് വിലക്കുണ്ട്.

click me!