ചെന്നൈയിൽ 48 മണിക്കൂറിനിടെ 200ലധികം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 767 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 104 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2162 ആയി. ചെന്നൈയിൽ 48 മണിക്കൂറിനിടെ 200ലധികം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 767 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ചെന്നൈയിൽ 94 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ കൂടുതൽ ആളുകളിലും രോഗലക്ഷണങ്ങൾ പ്രകടമല്ല. 12 വയസ്സിൽ താഴെ പ്രായമുള്ള എട്ട് കുട്ടികളും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ജനസാന്ദ്രതയേറിയ ചെന്നൈയിലൊഴികെ മറ്റെല്ലായിടത്തും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നാണ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞത്.
"ചെന്നൈ നഗരത്തിൽ കൊവിഡ് വ്യാപന സാധ്യത വളരെ കൂടുതലാണ്. തിരക്കേറിയ സ്ഥലമായതിനാലാണിത്. ഇവിടെയുള്ളത് ഇടുങ്ങിയ വഴികളാണ്. നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇവയൊക്കെയും രോഗവ്യാപനം വേഗത്തിലാക്കുന്ന ഘടകങ്ങളാണ്." മുഖ്യമന്ത്രി പറഞ്ഞു.