
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ വിശാല സഖ്യത്തിന് പ്രതിപക്ഷ ശ്രമം. തിപ്ര മോത പാര്‍ട്ടിയേയും സഖ്യത്തിനുള്ളിൽ കൊണ്ടുവരാനുള്ള ചർച്ച സിപിഎമ്മും കോണ്‍ഗ്രസും തുടങ്ങി. അതേസമയം ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയെ അടർത്തിയെടുക്കാനുള്ള നീക്കത്തിലാണ് പ്രദ്യുത് ദേബ് ബർമന്‍റെ തിപ്ര മോത പാര്‍ട്ടി.
ത്രിപുരയില്‍ ഐക്യ പ്രതിപക്ഷത്തിന് മാത്രമേ ബിജെപിയെ തോല്‍പ്പിക്കാനാകൂവെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ്- സിപിഎം സഖ്യം തന്നെ രൂപപ്പെട്ടത്. ഇതിന്‍റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇപ്പോള്‍ പ്രത്യുദ് ദേബ് ബർമനെ കൂടി അടുപ്പിക്കാനുള്ള ചർച്ചകള്‍ പ്രതിപക്ഷത്ത് നടക്കുന്നത്. ജില്ലാ കൗണ്‍സിസില്‍ വന്‍ വിജയം നേടി പ്രത്യുദിന്‍റെ തിപ്ര മോത പാര്‍ട്ടി സംസ്ഥാനത്ത് ശക്തി തെളിയിച്ചിരുന്നു.
സിപിഎമ്മുമായി കലഹത്തിലായിരുന്നുവെങ്കിലും സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയുമായി പ്രത്യുദിന് അടുത്ത ബന്ധമുണ്ട്. കോണ്‍ഗ്രസ് വിട്ടെങ്കിലും അവിടെയും വ്യക്തിബന്ധങ്ങള്‍ നിലനില്‍ക്കുന്നു. അതിനാല്‍ പ്രത്യുദിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താമെന്നാണ് സിപിഎം-കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ ഗോത്രവിഭാഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനമെന്ന പ്രത്യുദിന്‍റെ ആവശ്യവും നാല്‍പ്പതോളം സീറ്റില്‍ അവകാശവാദമുന്നയിക്കുന്നതുമാണ് ഇരു പാര്‍ട്ടികളുടെയും തലവേദന.
പ്രത്യേക സംസ്ഥാനമെന്ന ആവശ്യം അംഗീകരിക്കുന്നവർക്ക് പിന്തുണ നല്‍കുമെന്ന പ്രത്യുദ് പ്രഖ്യാപിച്ചു. അതേസമയം ഐക്യം വേണമെന്നതാണ് ജനങ്ങളുടെ വികാരമെന്ന് ഐപിഎഎഫ്ടിയെ ഉദ്ദേശിച്ചുള്ള ട്വീറ്റില്‍ പ്രത്യുദ് കുറിച്ചു. ഇതും വിശാല ഐക്യത്തിന് പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ആഭ്യന്തരപ്രശ്നങ്ങള്‍ നിലനല്‍ക്കുന്ന ഐപിഎഫ്ടിയെ ഒപ്പം ക്ഷണിച്ച് പ്രത്യുദ് കഴിഞ്ഞ ദിവസം കത്ത് നല്‍കി. എന്നാല്‍ കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും സഖ്യത്തെ പരിഹസിക്കുന്ന ബിജെപി സംസ്ഥാനത്ത് ജൻ വിശ്വാസ യാത്രയെന്ന രാഷ്ട്രീയ യാത്ര നടത്തി നേരത്തെ പ്രചാരണത്തിലേക്ക് കടന്നു കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam