Latest Videos

വർഗീയ പ്രചാരണത്തിന് നേതൃത്വം നല്‍കി; മോദിക്കും യോഗിക്കുമെതിരെ യെച്ചൂരി, 'കോൺഗ്രസ് സ്വയം വിലയിരുത്തണം'

By Web TeamFirst Published Mar 13, 2022, 5:36 PM IST
Highlights

ഹിന്ദുത്വ പാര്‍ട്ടികളെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന് ആണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നത്. എല്ലാ ജനാധിത്യപത്യ മതേതര പാർട്ടികളും ഒന്നിക്കേണ്ട സമയമാണ്. വർഗീയ ശക്തികളെ നേരിടാന്‍ ഇടതുപക്ഷം മുന്‍കൈ എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി

ദില്ലി: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായെന്ന് സി പി എം (C P M) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Modi) യു പി മുഖ്യമന്ത്രി യോഗിയുമാണ് (Yogi Adityanath) വർഗീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. യു പിയിൽ സർക്കാർ രൂപികരിക്കാനായത് ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി നടത്തിയ പ്രചാരണം കൊണ്ടാണ്. എല്ലാ ജനാധിത്യപത്യ മതേതര പാർട്ടികളും ഒന്നിക്കേണ്ട സമയമാണ് ഇതെന്ന് സൂചനയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നതെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞു.

തോല്‍വിയുടെ കാരണം കോണ്‍ഗ്രസ് തന്നെ വിലയിരുത്തണമെന്നും സി പി എം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. ഹിന്ദുത്വ പാര്‍ട്ടികളെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന് ആണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നത്. എല്ലാ ജനാധിത്യപത്യ മതേതര പാർട്ടികളും ഒന്നിക്കേണ്ട സമയമാണ്. വർഗീയ ശക്തികളെ നേരിടാന്‍ ഇടതുപക്ഷം മുന്‍കൈ എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണച്ച് അശോക് ഗെഹ്ലോട്ട്

അഞ്ച് സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയത്തെക്കുറിച്ചും നേതൃമാറ്റമടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത കോൺഗ്രസ് പ്രവർത്തക സമിതി യോഗം ആരംഭിക്കുന്നതിന് മുന്നേ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകണമെന്നാണ് ദില്ലിയിൽ എ ഐ സി സി യോഗത്തിനെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്. കോൺഗ്രസ് ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് അനിവാര്യമാണെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തിരുന്നു.

അതിനിടെ ഗാന്ധി കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് അൽഖാ ലാംബയുടെ നേതൃത്വത്തിൽ എ ഐ സി സി യുടെ മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കോൺഗ്രസിനായി രക്തസാക്ഷികളായവരാണ് ഗാന്ധി കുടുംബമെന്ന് അൽഖാ ലാംബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിവാർ പാർട്ടി എന്ന് അധിക്ഷേപിക്കുന്നത് ബി ജെ പിയുടെ തന്ത്രമാണെന്നും ജി 23 നേതാക്കൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പ്രവർത്തക സമിതിയിലാണ് പറയേണ്ടെതെന്നും അൽഖാ ലാംബാ പറഞ്ഞു. 2024 ൽ പാർട്ടിയെ രാഹുൽ ഗാന്ധി നയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം തെരഞ്ഞെടുപ്പ് പരാജയവും നേതൃമാറ്റമടക്കവും ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത എ ഐ സി സി പ്രവർത്തക സമിതി യോഗം ദില്ലിയിൽ തുടങ്ങി. നേതൃമാറ്റമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് ജി 23 നേതാക്കളുടെ തീരുമാനം. നിലവിലെ ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയെ മാറ്റി അധ്യക്ഷസ്ഥാനത്തേക്ക് മുകുൾ വാസ്നികിനെ നിയോഗിക്കണമെന്നും കോൺഗ്രസിലെ വിമത നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. മുകുൾ വാസ്നിക്കിനെ അംഗീകരിക്കാൻ ഭൂരിപക്ഷം പ്രവർത്തകസമിതി അംഗങ്ങളും തയ്യാറാകില്ലെങ്കിലും ഒരു പ്രതിഷേധമെന്ന നിലയ്ക്കാണ് വിമത സംഘമായ ജി 23 വാസ്നികിന്‍റെ പേര് നിർദേശിക്കുന്നത്.

click me!