Asianet News MalayalamAsianet News Malayalam

ആരാകണം കോൺഗ്രസ് അധ്യക്ഷൻ; ചർച്ചകൾക്ക് മുന്നേ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി

കോൺഗ്രസ് ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് അനിവാര്യമാണെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി

Rajasthan CM Ashok Gehlot demands Rahul Gandhi Congress Chief
Author
New Delhi, First Published Mar 13, 2022, 4:52 PM IST

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയത്തെക്കുറിച്ചും നേതൃമാറ്റമടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത കോൺഗ്രസ് പ്രവർത്തക സമിതി യോഗം ആരംഭിക്കുന്നതിന് മുന്നേ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട്ട് (Ashok Gehlot) രംഗത്ത്. രാഹുൽ ഗാന്ധി (Rahul Gandhi) പാർട്ടി അധ്യക്ഷനാകണമെന്നാണ് ദില്ലിയിൽ എ ഐ സി സി യോഗത്തിനെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി (Rajasthan CM) പരസ്യമായി പറഞ്ഞത്. കോൺഗ്രസ് ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് അനിവാര്യമാണെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.

അതിനിടെ ഗാന്ധി കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് അൽഖാ ലാംബയുടെ നേതൃത്വത്തിൽ എ ഐ സി സി യുടെ മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കോൺഗ്രസിനായി രക്തസാക്ഷികളായവരാണ് ഗാന്ധി കുടുംബമെന്ന് അൽഖാ ലാംബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിവാർ പാർട്ടി എന്ന് അധിക്ഷേപിക്കുന്നത് ബി ജെ പിയുടെ തന്ത്രമാണെന്നും ജി 23 നേതാക്കൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പ്രവർത്തക സമിതിയിലാണ് പറയേണ്ടെതെന്നും അൽഖാ ലാംബാ പറഞ്ഞു. 2024 ൽ പാർട്ടിയെ രാഹുൽ ഗാന്ധി നയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

'അരുതേ, പോകരുതേ', രാജി അഭ്യൂഹങ്ങൾക്കിടെ പ്രവർത്തക സമിതി, വാസ്നിക് അധ്യക്ഷനാകണമെന്ന് ജി 23

അതേസമയം തെരഞ്ഞെടുപ്പ് പരാജയവും നേതൃമാറ്റമടക്കവും ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത എ ഐ സി സി പ്രവർത്തക സമിതി യോഗം ദില്ലിയിൽ തുടങ്ങി. നേതൃമാറ്റമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് ജി 23 നേതാക്കളുടെ തീരുമാനം. നിലവിലെ ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയെ മാറ്റി അധ്യക്ഷസ്ഥാനത്തേക്ക് മുകുൾ വാസ്നികിനെ നിയോഗിക്കണമെന്നും കോൺഗ്രസിലെ വിമത നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. മുകുൾ വാസ്നിക്കിനെ അംഗീകരിക്കാൻ ഭൂരിപക്ഷം പ്രവർത്തകസമിതി അംഗങ്ങളും തയ്യാറാകില്ലെങ്കിലും ഒരു പ്രതിഷേധമെന്ന നിലയ്ക്കാണ് വിമത സംഘമായ ജി 23 വാസ്നികിന്‍റെ പേര് നിർദേശിക്കുന്നത്.

രാവിലെ കോൺഗ്രസിന്‍റെ പാര്‍ലമെന്‍റ് നയരൂപീകരണ സമിതി യോഗം ചേര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് തോല്‍വിയടക്കമുള്ള വിഷയങ്ങള്‍ ചർച്ചയായില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടക്കാല അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധിയും പ്രവര്‍ത്തക സമിതി അംഗത്വം രാഹുല്‍ഗാന്ധിയും ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്കയും രാജി വച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. റിപ്പോര്‍ട്ടുകള്‍ എഐസിസി തള്ളിയെങ്കിലും ഗാന്ധി കുടുംബം പ്രതികരിച്ചിട്ടില്ല. രാജി വയ്ക്കാൻ തയ്യാറാണെന്ന നിലപാടിൽ രാഹുൽ, പ്രിയങ്ക, സോണിയ എന്നിവർ ഉറച്ചുനിന്നാലും അത് പ്രവർത്തകസമിതി അംഗീകരിച്ചേക്കില്ലെന്നാണ് സൂചന.

രാജി വാര്‍ത്തകള്‍ക്ക് പിന്നാലെ നേതൃത്വം ഒഴിയരുതെന്ന മുറവിളി വിശ്വസ്തരില്‍ നിന്ന് ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പരാജയത്തില്‍ കൂട്ടുത്തരവാദിത്തം എന്ന കവചമുയര്‍ത്തി എതിര്‍ സ്വരങ്ങളെ തടുക്കാനുള്ള തയ്യാറെടുപ്പിലാണ് 54 അംഗ പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷമുള്ള ഗാന്ധി കുടുംബത്തിന്‍റെ അനുകൂലികള്‍. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്നിക് എന്നിവരാണ് ഗ്രൂപ്പ് 23 ന്‍റെ ഭാഗമായി പ്രവര്‍ത്തക സമിതിക്കെത്തുക. 

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ അധ്യക്ഷനാകണമെന്നാവര്‍ത്തിക്കുന്ന ഗ്രൂപ്പ് 23, പ്രവര്‍ത്തക സമിതി അംഗം മാത്രമായ രാഹുല്‍ഗാന്ധി സംഘടനയില്‍ അധികമായി ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടും. തോല്‍വിയില്‍ കെ സി വേണുഗോപാലിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉന്നയിക്കും. അഞ്ച്  സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍സെക്രട്ടറിമാര്‍ എന്തു കൊണ്ടു തോറ്റു എന്നത് സംബന്ധിച്ച  പ്രാഥമിക റിപ്പോര്‍ട്ട് യോഗത്തില്‍  അവതരിപ്പിക്കും. പിസിസി അധ്യക്ഷന്മാര്‍ രാജി സന്നദ്ധത അറിയിച്ചേക്കുമെന്നും സൂചനയുണ്ട്.

സംസ്ഥാനങ്ങളിലെ സാഹചര്യം പരിശോധിക്കാതെ വിശ്വസ്തരുടെ മാത്രം വാക്ക് കേട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് ചില നേതാക്കള്‍ തോൽവിക്ക് ശേഷം പറയുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് സംഘടനയെ ചലിപ്പിക്കുന്നതില്‍ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പരാജയപ്പെട്ടു. അവസാനഘട്ടത്തില്‍ കുറച്ച് ദിവസം പഞ്ചാബില്‍ പോയി  നിന്നതല്ലാതെ മറ്റൊരു സംസ്ഥാനത്തും പ്രചാരണത്തിനായി കെ സി വേണുഗോപാല്‍ ഇറങ്ങിയില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെ സി വേണുഗോപാല്‍ തുടരുന്നതിനെതിരെയും വിമര്‍ശനം ശക്തമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios