അന്വേഷണവുമായി പൂർണമായി സഹകരിച്ചു എന്ന് ശിവകുമാർ ; കസ്റ്റഡി അത്യാവശ്യമെന്ന് എൻഫോഴ്സ്മെന്‍റ്

Published : Sep 04, 2019, 05:02 PM ISTUpdated : Sep 04, 2019, 05:04 PM IST
അന്വേഷണവുമായി പൂർണമായി സഹകരിച്ചു എന്ന് ശിവകുമാർ ; കസ്റ്റഡി അത്യാവശ്യമെന്ന് എൻഫോഴ്സ്മെന്‍റ്

Synopsis

ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ ശിവകുമാറിന്‍റെ നിയമ വിരുദ്ധ ഇടപാടുകൾക്ക് നിരവധി തെളിവുകൾ ലഭിച്ചുവെന്നാണ് എൻഫോഴ്സ്മെന്‍റ് പറയുന്നത്. അന്വേഷണം നിർണ്ണായകഘട്ടത്തിലാണെന്നും ശിവകുമാറിനെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ്. 

ദില്ലി: കർണ്ണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ റോസ് അവന്യു കോടതിയിൽ ഹാജരാക്കി. ഇന്നലെ രാത്രിയോടെയാണ്  ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ശിവകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോ​ഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താൻ ​ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. 

അന്വേഷണവുമായി പൂർണമായി സഹകരിച്ചു എന്ന് ശിവകുമാർ കോടതിയെ അറിയിച്ചു. താൻ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ ശിവകുമാറിന്‍റെ നിയമ വിരുദ്ധ ഇടപാടുകൾക്ക് നിരവധി തെളിവുകൾ ലഭിച്ചുവെന്നാണ് എൻഫോഴ്സ്മെന്‍റ് പറയുന്നത്.

അന്വേഷണം നിർണ്ണായകഘട്ടത്തിലാണെന്നും ശിവകുമാറിനെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചു. ചോദ്യം ചെയ്യൽ സമയത്ത് എങ്ങും തൊടാത്ത മറുപടികളാണ് ശിവകുമാർ നൽകിയതെന്നും ശിവകുമാർ കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ശിവകുമാറിന്റെയും കുടുംബത്തിന്‍റെയും സ്വത്തിൽ അസാധാരണ വളർച്ചയാണുണ്ടായതെന്നും എൻഫോഴ്സ്മെന്‍റ് പറയുന്നു. 

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നലെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുട‍ർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ശിവകുമാറിന്‍റെ അറസ്റ്റ്. കർണാടകത്തിൽ ജെഡിഎസ് - കോൺഗ്രസ് സഖ്യത്തിന്‍റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ ഡി കെ ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് അറസ്റ്റിലായത്.  

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ അറസ്റ്റ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി