
കതിഹാര്‍: പരമ്പരാഗതമായി ലഭിച്ച ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ച 25-ഓളം ദളിത് കുടുംബങ്ങളുടെ വീടുകള്‍ ഉയര്‍ന്ന ജാതിക്കാര്‍ തീവെച്ചു നശിപ്പിച്ചു. ബിഹാറിലെ കതിഹാര്‍ ജില്ലയിലെ സഞ്ചേലി ഗ്രാമത്തിലാണ് ഭൂമാഫിയയുടെ സഹായത്തോടെ മേല്‍ജാതിക്കാര്‍ വീടുകള്‍ക്ക് തീവെച്ചത്.
ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാരമ്പരാഗതമായി കൈമാറി കിട്ടിയ ഭൂമി വിട്ട് നല്‍കണമെന്ന് ഭൂമാഫിയ ആവശ്യപ്പെട്ടു. എന്നാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ ദളിതര്‍ തയ്യാറായില്ല. തുടര്‍ന്ന് ആയുധങ്ങളുമായി ബൈക്കുകളിലെത്തിയ സംഘം വീടുകള്‍ക്ക് തീവയ്ക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ച കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയുമായിരുന്നെന്ന് കതിഹാര്‍ പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ എടുത്തതായി പൊലീസ് സൂപ്രണ്ട് വികാസ് കുമാര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ ഐ.പി.സി 727, 436, 427, 436, 341, 323 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam