
ദില്ലി : ദില്ലി ഗോവിന്ദ്പുരിയിലെ ബഹുനില കെട്ടിടത്തിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ നിർണായകമായേക്കുന്ന സിസിടിവി വീഡിയോ ദൃശ്യങ്ങൾ പുറത്ത്. തീപിടുത്തതിനു മുൻപ് മുഖം മറച്ച ഒരു സ്ത്രീ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും മിനിറ്റുകള്‍ക്കകം പുറത്തേക്ക് പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്ത്രീ കെട്ടിടത്തിലേക്ക് പ്രവേശിച്ചത്തിന് പിന്നാലെയാണ് തീപിടിത്തമുണ്ടാകുന്നത്. ഈ സ്ത്രീയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.വെള്ളിയാഴ്ച്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 3 പേർ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട 17 വയസ്സുള്ള പെൺകുട്ടി അടക്കം 4 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. നവജീവൻ ക്യാമ്പ് സ്വദേശിനിയായ 17കാരി, ഗോവിന്ദപുരി ഗിരി നഗർ സ്വദേശി സരിത, ഗോവിന്ദപുര സ്വദേശി നിരഞ്ജൻ സഹോദരൻ രാജ്കുമാർ എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, ഗ്രൗണ്ട് ഫ്ലോറിലെ പാര്‍ക്കിങ് ഏരിയയില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ നിന്നാണ് തീപടര്‍ന്നതെന്ന സംശയവും പോലീസ് പ്രകടിപ്പിക്കുന്നുണ്ട്. മരിച്ച പങ്കജ് പാണ്ഡെയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂട്ടര്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയുണ്ടായ തീപിടിത്തത്തില്‍ സുശീലാ ദേവി (70), ഇവരുടെ പേരക്കുട്ടികളായ പങ്കജ് പാണ്ഡെ (28), സോണി (20) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. പരിക്കേറ്റ മറ്റ് കുടുംബാംഗങ്ങളും അയല്‍വാസികളായ മൂന്ന് സ്ത്രീകളും നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗോവിന്ദപുരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വീണ്ടും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
അഞ്ച് നില കെട്ടിടത്തില്‍ പത്തോളം ഫ്ലാറ്റുകളാണ് ഉണ്ടായിരുന്നത്. തീപിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള അടിയന്തര വഴികളോ (ഫയര്‍ എക്സിറ്റ്), ആവശ്യത്തിന് വെന്റിലേഷനോ, അഗ്നിശമന ഉപകരണങ്ങളോ ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഏഴോളം ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടര്‍ന്നതോടെ കെട്ടിടമാകെ പുക നിറഞ്ഞതാണ് മുകളിലത്തെ നിലകളിലുള്ളവര്‍ കുടുങ്ങിപ്പോകാനും ദുരന്തത്തിന്റെ ആഘാതം കൂട്ടാനും കാരണമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam