പഴയ ഫീസ് ഘടനയിൽ ജെഎന്‍യുവില്‍ രജിസ്ട്രേഷൻ നടത്തണമെന്ന് കോടതി; സമരം വിജയത്തിലേക്ക്

By Web TeamFirst Published Jan 24, 2020, 1:40 PM IST
Highlights

ഹോസ്റ്റൽ ഫീസ് വർദ്ധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്.  

ദില്ലി: പഴയ ഫീസ് ഘടനയിൽ ജെഎന്‍യുവില്‍ രജിസ്ട്രേഷൻ നടത്താൻ ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സർവകലാശാലയോട് രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകാനും ഹൈക്കോടതി നിർദ്ദേശം നല്‍കി. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള ഭാരം വിദ്യാര്‍ത്ഥികളുടെ തലയില്‍ കെട്ടിവെക്കരുതെന്നും കോടതി പറഞ്ഞു. പണം കണ്ടെത്തേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ഹോസ്റ്റൽ ഫീസ് വർദ്ധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്.  പഴയ ഫീസിൽ തന്നെ ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ജനാധിപത്യ വിരുദ്ധമായി ഫീസ് വർദ്ധിപ്പിച്ച സർവ്വകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കിയിരുന്നു. 

രജിസ്ട്രേഷൻ യൂണിയൻ പൂർണ്ണമായും ബഹിഷ്കരിച്ചിരുന്നു. ഫീസ് വർദ്ധനവിനെതിരെയുള്ള വിദ്യാർത്ഥി യൂണിയന്‍റെ സമരം തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്. ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങുകയായിരുന്നു.

Read More: ഹോസ്റ്റല്‍ ഫീസ് വര്‍ധനവ്; വിദ്യാർത്ഥി യൂണിയൻ ദില്ലി ഹൈക്കോടതിയെ സമീപിക്കും...


 

click me!