
ന്യൂഡൽഹി: ഡൽഹി-അമൃത്സർ-കത്ര ഗ്രീൻഫീൽഡ് എക്സ്പ്രസ് വേയുടെ 157.92 കിലോമീറ്റർ ദൂരത്തിലുള്ള ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഡൽഹി-അമൃത്സർ-കത്ര ഹൈവേയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ആകെ 667 കിലോമീറ്റർ ദൂരമുള്ള ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ ആദ്യഘട്ടമാണ് വെള്ളിയാഴ്ച ഉദ്ഘാടനംചെയ്തത്. 38,905 കോടി രൂപയാണ് ഡൽഹി-കത്ര എക്സ്പ്രസ് വേയുടെ ആകെ നിർമ്മാണച്ചെലവ്. ഇതിൽ ആദ്യഘട്ടത്തിന് മാത്രം 9680 കോടി രൂപ ചെലവഴിച്ചു.
ഡൽഹി, ഹരിയാണ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിങ്ങനെ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയാണ് ഡൽഹി-കത്ര ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ. പാത പൂർണമായും തുറന്നാൽ ആറുമണിക്കൂർ കൊണ്ട് ഡൽഹിയിൽനിന്ന് കത്രയിൽ എത്താനാകും. നിലവിൽ ഡൽഹിയിൽനിന്ന് കത്രയിലേക്കുള്ള യാത്രാസമയം 14 മണിക്കൂറാണ്. നിലവിൽ എട്ടുമണിക്കൂർ സമയമെടുക്കുന്ന ഡൽഹി-അമൃത്സർ യാത്രയ്ക്ക് പാത തുറക്കുന്നതോടെ നാലുമണിക്കൂർ മാത്രം മതിയാകും.
പാത പൂർണമായും ഗതാഗതയോഗ്യമായാൽ കത്രയിലെ ശ്രീ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയും സുഗമമാകും. പ്രമുഖ തീർഥാടനകേന്ദ്രങ്ങൾക്ക് പുറമേ പ്രധാനപ്പെട്ട വ്യവസായ ഹബ്ബുകളെയും കർഷക ചന്തകളെയും ലോജിസ്റ്റിക് സെന്ററുകളെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത.
വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദിൽ നടന്ന ചടങ്ങിൽ അംബാല-കാലാ അംബ് ഹൈവയും ജിന്ദ്-ഗൊഹാന ഗ്രീൻഫീൽഡ് ഹൈവേയും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ജിന്ദ്-ഗൊഹാന ഗ്രീൻഫീൽഡ് ഹൈവേ തുറന്നതോടെ ജിന്ദിനും ഗൊഹാനയ്ക്കും ഇടയിലുള്ള യാത്രാസമയം ഇനി 40 മിനിറ്റായി കുറയും. നേരത്തേ രണ്ടുമണിക്കൂറായിരുന്നു യാത്രാസമയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam