ദില്ലി മദ്യനയക്കേസിൽ മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി

Published : Feb 27, 2023, 05:42 PM ISTUpdated : Feb 27, 2023, 06:06 PM IST
 ദില്ലി മദ്യനയക്കേസിൽ മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി

Synopsis

സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. സിബിഐ ജഡ്ജി എൻ കെ നാഗ്പാലാണ് ഉത്തരവ് നൽകിയത്. മാർച്ച് നാല് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും ഹാജരാക്കണം

ദില്ലി : മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മാർച്ച് നാല് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മദ്യനയത്തിൽ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. സിബിഐ ജഡ്ജി എൻ കെ നാഗ്പാലാണ് ഉത്തരവ് നൽകിയത്. മാർച്ച് നാല് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും ഹാജരാക്കണം. 

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ള നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എഫ്ഐആറില്‍ ഒന്നാം പ്രതി ഉപമുഖ്യമന്ത്രിയാണെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍ നയപരമായ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്നും ഇതിന് ലെഫ്. ഗവർണറുടെ അനുമതി ലഭിച്ചുവെന്നും സിസോദിയ കോടതിയില്‍ പറഞ്ഞു. സിബിഐ ആഗ്രഹിക്കുന്നത് പറയുന്നില്ല എന്നത് കൊണ്ട് കസ്റ്റഡി ആവശ്യപ്പെടുന്നത് ശരിയല്ല. തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണത്തിന് താന്‍ മന്ത്രിയാണെന്നും രഹസ്യ സ്വഭാവമുള്ള പലതും ഉള്ളതിനാല്‍ സെക്കന്‍റ് ഹാന്‍റ് ഉപയോഗത്തിന് ഫോണ്‍ നല്‍കാനാകില്ലെന്നുമായിരുന്നു മറുപടി.

സിസോദിയയുടെ അറസ്റ്റിന് പിന്നാലെ ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്താനായിരുന്നു എഎപി ആഹ്വാനം. എഎപി ആസ്ഥാനത്തിന് മുന്നില്‍ തന്നെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പതിനെട്ട് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും സിസോദിയയെ മികച്ച വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ ഉയർത്തിക്കാട്ടിയായിരുന്നു പോസ്റ്ററുകള്‍. കൈയ്യില്‍ വിലങ്ങുമേന്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രവര്‍ത്തകരില്‍ ചിലരെ പൊലീസ് ആംആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്തിന് ഉള്ളില്‍ കയറിയാണ് പിടികൂടിയത്. അതേസമയം അറസ്റ്റിൽ പ്രതിപക്ഷത്ത് ഭിന്നത ദൃശ്യമായി. എഎപി അഴിമതി പാർട്ടിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താനാണ് നീക്കമെന്ന് സിപിഎം പിബിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ബിആർഎസ് തുടങ്ങിയ പാർട്ടികളും എഎപിക്ക് ഐക്യദാർഢ്യം അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്. 

Read More : 'വിയോജിപ്പിന്‍റെ ശബ്ദം അടിച്ചമർത്തുന്നു', സിസോദിയയുടെ അറസ്റ്റിനെതിരെ ശബ്ദം ഉയരണം; പ്രതികരിച്ച് മുഖ്യമന്ത്രി

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം