
ദില്ലി;ദില്ലി മദ്യ നയക്കേസില്‍ അഞ്ചാം പ്രതിയും മലയാളിയുമായ വിജയ് നായർക്കേതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയവും അന്വേഷണം തുടങ്ങി .വിജയ് നായർക്ക് നേരിട്ട് ബന്ധമുള്ള കമ്പനികളെയും നടത്തിയ ഇടപാടുകളേയും കുറിച്ചാണ് അന്വേഷണം .ഇവൻ്റ് മാനേജ്മെൻ്റ്, കോമഡി ഷോ സംഘാടനം, ഓൺലൈൻ ഗെയിമിംഗ്, ബെറ്റിംഗ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ ആണ് അന്വേഷണ പരിധിയിൽ ഉള്ളത് .ആം ആദ്മി പാർട്ടിയുടെ പ്രചരണത്തിനായി പരിപാടികൾ സംഘടിപ്പിച്ചു സജീവമായി പ്രവർത്തിച്ചയാളാണ് വിജയ് നായർ.
എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.
മദ്യനയത്തിന് പിന്നാലെ ലോഫ്ലോർ ബസ് വാങ്ങിയതിലും അഴിമതി ആരോപണം , കെജ്രിവാൾ സർക്കാരിനെതിരെ സിബിഐ അന്വേഷണം
മദ്യ നയത്തിന് പിന്നാലെ ദില്ലി സർക്കാർ ലോ ഫ്ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന ആരോപണവും സി ബി ഐ പരിശോധിക്കുന്നു. ദില്ലി ട്രാൻസ്പോർട്ട് കോർപറേഷൻ മാർച്ചിൽ 1000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ ആണ് സി ബി ഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇടപാടിൽ അഴിമതി ഉണ്ടെന്നു ആരോപിച്ച മുൻ ഗവർണർ അനിൽ ബൈജാൽ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അഭ്യന്തര മന്ത്രാലയതിന്‍റെ നിർദേശപ്രകാരം ആണ് സി ബി ഐ നടപടി.
കണക്കില്‍പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. ഏതായാലും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്ക് നിർണായകമാണ്.