
ന്യൂഡൽഹി: ദില്ലിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നേരെ പൊലീസ് വെടിവെപ്പ്. ഓൺലൈൻ ടാക്സി ഡ്രൈവറായ പ്രതി ബബ്ലൂവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പോലീസ് കസ്റ്റഡിയിൽ നിന്ന് ഇയാൾ ചാടിപ്പോകാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിർത്തത്. വെടിവെപ്പിൽ കാലിന് പരിക്കേറ്റ പ്രതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നാടിനെ നടുക്കിയ ദാരുണമായ കൊലപാതകത്തിന്റെ പുറത്തുവന്നിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മാതാപിതാക്കൾക്കൊപ്പം ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന മകളെ കാണാനില്ലെന്ന് കാണിച്ച് മെഹ്‌റോളി പൊലീസിൽ പരാതി നൽകുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഓൺലൈൻ ടാക്സി ഡ്രൈവറായ ബബ്ലൂ പോലീസിന്റെ പിടിയിലാകുന്നത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുണ്ടായി. ഫുട്പാത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദില്ലിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് ഉപേക്ഷിക്കുകയാണ് പ്രതി ചെയ്തത്. ഇവിടെ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് വെടിവെക്കേണ്ടി വന്നതെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam