
തൃശൂര്‍: ആളൂരില്‍ പോലീസ് ജീപ്പിടിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ത്ഥി മരിച്ചു. ആളൂര്‍ ആനത്തടം സ്വദേശി പീണിക്കപറമ്പില്‍ ജൂവിന്‍ രാജു (16) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ച് ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന തയ്യില്‍ അനന്തകൃഷ്ണന്‍ (18) എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കഴിഞ്ഞ 15-ന് രാവിലെ 11.30-ഓടെ പോട്ട-മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.
പോട്ട ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവാഹനങ്ങളും കദളിച്ചിറയില്‍ വെച്ച് വലതുവശത്തേക്ക് തിരിയുന്നതിനിടെയാണ് ദുരന്തമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നില്‍ തൃശൂര്‍ റൂറല്‍ എസിപിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഹെല്‍മെറ്റ് നിര്‍ബന്ധമില്ലാത്ത വിഭാഗത്തില്‍പ്പെട്ട ഇലക്ട്രിക് സ്‌കൂട്ടറിലായിരുന്നു വിദ്യാര്‍ത്ഥികളുടെ യാത്ര. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവര്‍ക്കും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം ജൂവിന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam