
യമുനാ നദിയിലെ ജലം പതഞ്ഞ് പൊങ്ങുന്നത് തടയാനായി കെമിക്കല്‍ പ്രയോഗിക്കാനെത്തിയ ദില്ലി ജല ബോര്‍ഡിലെ ഉദ്യോഗസ്ഥരോട് തട്ടിക്കയറി ബിജെപി എംപി. ചാഠ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി യമുനയിലെ വെള്ളത്തില്‍ അമോണിയ ഫോസ്ഫറസ് പതയുണ്ടാവുന്നത് കുറയ്ക്കാനായി കെമിക്കല്‍ ഒഴിക്കാനായി എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ദില്ലി എംപി വര്‍വേശ് വര്‍മ്മ പൊട്ടിത്തെറിച്ചത്. ഇതിന്‍റെ ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണം സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതി.
നദിയിലെ ജലത്തില്‍ ഒഴിക്കാനായി കൊണ്ടുവന്ന കെമിക്കല്‍ ഉദ്യോഗസ്ഥന്‍റെ തലയില്‍ കമിഴ്ത്തുമെന്നായിരുന്നു എം പിയുടെ ഭീഷണി. കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീനിംഗ് ഗംഗയുടേയും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെയും അംഗീകാരമുള്ളവയാണ് കെമിക്കലുകളഅ എന്ന ജല ബോര്‍ഡിലെ അംഗങ്ങളുടെ വാദം എംപി തള്ളി. എട്ട് വര്‍ഷമായി യമുന വൃത്തിയാക്കാന്‍ സാധിച്ചില്ല, ഇപ്പോള്‍ കെമിക്കല്‍ കൊണ്ടുവന്നിട്ട് ആളുകളെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു എംപിയുടെ ആക്രോശം. ചാഠ് ഉത്സവത്തിനെത്തുന്നവര്‍ യമുനയില്‍ മുങ്ങിക്കുളിക്കുമെന്നും അപ്പോള്‍ ഈ വെള്ളത്തില്‍ കെമിക്കല്‍ ഒഴിക്കുന്നോയെന്നും എം പി ജല ബോര്‍ഡ് ഉദ്യോഗസ്ഥനോട് തട്ടിക്കയറുന്നത് വീഡിയോയില്‍ വ്യക്തമാണ്. അനുമതിയുള്ളതാണെന്നാണോ പറയുന്നത്. ഇത് നിങ്ങളുടെ തലയില്‍ ഒഴിക്കട്ടെ, നാണമില്ലേ നിങ്ങള്‍ക്ക് എന്നെല്ലാം ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ദില്ലി ജല ബോര്‍ഡിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഡയറക്ടര്‍ സഞ്ജയ് ശര്‍മ്മയോടാണ് എംപി തട്ടിക്കയറിയത്. തങ്ങള്‍ ജോലി ചെയ്യുകയായിരുന്നുവെന്നും എംപി എത്തി ജോലി തടസപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. കെമിക്കലിനേക്കുറിച്ച് എന്താണെന്നും അത് ജലത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പോലും തിരക്കാതെയായിരുന്നു എംപിയുടെ അധിക്ഷേപമെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് സഞ്ജയ് ശര്‍മ പ്രതികരിച്ചു.
എന്നാല്‍ അനുമതിയില്ലാതെ അപകടകരമായ കെമിക്കല്‍ നദിയില്‍ ഒഴിക്കാനെത്തിയ ഉദ്യോഗസ്ഥരെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് എംപിയുടെ പ്രതികരണം. എന്നാല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകരും നിദി വൃത്തിയാക്കാന്‍ എത്തുന്നില്ലെന്ന പേരില്‍ പ്രദേശ വാസികളിലൊരാള്‍ എം പിയോട് തര്‍ക്കിക്കുന്ന വീഡിയോയും വൈറലാവുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam