സെക്ഷൻ 147, 149, 186, 188, 332, 353,പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്. അതേസമയം, സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളെ പൊലീസ് വിട്ടയച്ചു. ബജ്രംഗ് പുനിയ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
ദില്ലി: ബ്രിജ് ഭൂഷണെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സെക്ഷൻ 147, 149, 186, 188, 332, 353,പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്. അതേസമയം, സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളെ പൊലീസ് വിട്ടയച്ചു. ബജ്രംഗ് പുനിയ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറാതെ മുന്നോട്ട് പോയ ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ പൊലീസ് വാഹനത്തിൽ കയറാതെ താരങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. ബജ്റംഗ് പൂനിയയെ ഒറ്റയ്ക്കാക്കി പത്തോളം പൊലീസുകാർ വളഞ്ഞ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡിൽ കൂടി വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസിന്റെ ശ്രമം താരങ്ങൾ ശക്തമായി തടഞ്ഞു. എങ്കിലും ഒടുവിൽ പൊലീസുകാർ എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗുസ്തിതാരങ്ങളുടെ സമരം; സമരം തടയാൻ ശ്രമം നടക്കുന്നുവെന്ന് താരങ്ങൾ; പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്
ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന് മുന്നിലേക്കാണ് മാർച്ച് നിശ്ചയിച്ചിരുന്നത്. ഇന്ന് പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം നടക്കുന്നതിനാലാണ് ഈ ദിവസം തന്നെ സമരത്തിനായി താരങ്ങൾ തെരഞ്ഞെടുത്തത്. സമരത്തിന് പിന്തുണയുമായി എത്തിയവരെ ദില്ലി അതിർത്തികളിൽ പൊലീസ് തടഞ്ഞിരുന്നു. സമരം നടന്ന സ്ഥലത്ത് പിന്തുണയുമായി എത്തിയവരെ മാർച്ച് തുടങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.