
ദില്ലി: കെട്ടുകണക്കിന് പണവുമായി ഝാർഖണ്ഡ് എംഎൽഎമാർ അറസ്റ്റിലായ കേസില്‍ പരിശോധനയ്ക്ക് എത്തിയ ബംഗാൾ പൊലീസിനെ ദില്ലി പൊലീസ് തടഞ്ഞു. കേസിലെ പ്രതിയുടെ ദില്ലിയിലെ വസതിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടഞ്ഞത്. കോടതി വാറണ്ട് ഉണ്ടായിട്ടും ലോക്കല്‍ പൊലീസ് പരിശോധനയ്ക്ക് അനുവദിച്ചില്ല എന്ന് ബംഗാൾ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ആരോപിച്ചു.
ജൂലൈ 30ന് ആണ് അരക്കോടിയോളം രൂപയുമായി മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിടിയിലായത്. രാത്രിയോടെ കസ്റ്റഡിയിലെടുത്ത മൂന്ന് എംഎല്‍എമാരെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും 24 മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ബംഗാൾ പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഇവർക്കായില്ലെന്നാണ് വിവരം. ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാന്‍ കുറഞ്ഞ വിലയ്ക്ക് സാരി വാങ്ങാനാണ് ബംഗാളിലെത്തിയതെന്ന എംഎല്‍എമാരുടെ വാദം പൊലീസ് അംഗീകരിച്ചില്ല.
Read Also: 'പണം സാരി വാങ്ങാൻ കൊണ്ടുവന്നത്'; ബംഗാളില്‍ അരക്കോടി രൂപയുമായി പിടിയിലായ ഝാർഖണ്ഡ് എംഎല്‍എമാര്‍
സംഭവം കോൺഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ മൂന്ന് എംഎല്‍എമാരെയും പാർട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനിടെ, അറസ്റ്റിലായ എംഎല്‍എമാരില്‍ രണ്ടുപേർ ഝാർഖണ്ഡ് സർക്കാരിനെ വീഴ്ത്താന്‍ കൂട്ടുനിന്നാല്‍ പത്ത് കോടി രൂപയും മന്ത്രിസ്ഥാനവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും, ഗുവാഹത്തിയിലെത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമയെ കാണാന്‍ നിർദേശിച്ചിരുന്നെന്നും മറ്റൊരു എംഎല്‍എയായ കുമാർ ജയ്മംഗല്‍ വെളിപ്പെടുത്തിയിരുന്നു. അറസ്റ്റിലായ എംഎല്‍എമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഝാർഖണ്ഡ് പൊലീസിന് പരാതിയും നല്‍കി. എന്നാല്‍ ആരോപണം ഹിമന്ത ബിശ്വാസ് ശർമ നിഷേധിച്ചു. ഓപ്പറേഷന്‍ ലോട്ടസിലൂടെ നല്‍കാനുദ്ദേശിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും കോണ്‍ഗ്രസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam