
ദില്ലി: രാജ്യതലസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ വർഗ്ഗീയ കലാപത്തിലെ മരണസംഖ്യ 27 ആയി ഉയർന്നു. ദില്ലി പൊലീസ് പിആർഒ വാർത്താ സമ്മേളനത്തിലാണ് ഈ കണക്ക് പുറത്തുവിട്ടത്. കലാപവുമായി ബന്ധപ്പെട്ട് ആകെ 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 106 പേർ അറസ്റ്റിലായി. സംഘർഷ ബാധിത മേഖലകളിൽ പൊലീസ് വിന്യാസം വർധിപ്പിച്ചതായും ദില്ലി പൊലീസ് വ്യക്തമാക്കി.
കലാപങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം വ്യാപിച്ച സാഹചര്യത്തിൽ കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതി മുറിയിൽ പ്രദര്‍ശിപ്പിച്ചു. അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങളും പരിശോധിച്ച് ഉചിതമായ നടപടി എടുക്കാനാണ് നിര്‍ദ്ദേശം .
ദില്ലി കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് ദില്ലി സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ കാണാതായ ഇന്റലിജൻസ് ബ്യൂറോ(ഐബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമ(26)യുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയോടെ കലാപത്തിൽ മുങ്ങിയ വടക്ക് കിഴക്കൻ ദില്ലിയിലെ ചാന്ദ്ബാഗ് പ്രദേശത്തെ അഴുക്കുചാലിൽ നിന്നാണ് അങ്കിതിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഇന്‍റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്‍റായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അങ്കിതിനെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അങ്കിത് സംഭവസ്ഥലത്ത് വച്ച് മരിച്ചു. തുടർന്ന് അക്രമകാരികൾ അദ്ദേഹത്തിന്റെ മൃതദേഹം ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam